Breaking

Tuesday, July 16, 2019

1.65 കോടി കേന്ദ്രത്തിന്റെ കൈയിൽ; മകളുടെ കല്യാണം രണ്ടുവട്ടം മാറ്റിവെച്ച് ഒരച്ഛൻ

തൃശ്ശൂർ: തിരുവനന്തപുരം നഗരത്തിൽ കരുമം പി.എം. ഹൗസിൽ എസ്. അശോക് കുമാർ എന്ന 57-കാരൻ ഭയക്കുന്നത് സെപ്റ്റംബർ ഒന്ന് എന്ന തീയതിയെയാണ്. കല്യാണത്തിന്റെ മൂന്നാംതവണത്തെ തീയതിയാണത്. അതിനുമുമ്പെങ്കിലും കരാർജോലികൾ പൂർത്തിയാക്കിയതിന്റെ പണം ബി.എസ്.എൻ.എൽ. നൽകുമെന്ന പ്രതീക്ഷയിലാണ് അശോക് കുമാർ. എല്ലാ പ്രതിസന്ധിയും മനസ്സിലാക്കുന്ന ആത്മമിത്രത്തിന്റെ മകനുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അതാണ് ഏക ആശ്വാസം. പ്രാർഥിക്കാൻ പറയുന്ന ഉദ്യോഗസ്ഥർ എം.ടെക്. വരെ മകളെ പഠിപ്പിക്കാനും മെച്ചപ്പെട്ട സാഹചര്യത്തിൽ ജീവിക്കാനും തുണയായ ബി.എസ്.എൻ.എൽ. മാനേജ്മെന്റ് ഈ ഘട്ടത്തിൽ ചതിക്കുകയായിരുന്നുവെന്നാണ് അശോക് കുമാർ പറയുന്നത്. പണം ചോദിച്ച് തിരുവനന്തപുരത്തെ ആസ്ഥാനത്തുചെന്നപ്പോൾ 'ആണ്ടവനോട് പ്രാർഥിക്കാൻ' പറഞ്ഞ ഉന്നത ഉദ്യോഗസ്ഥരെയാണ് കാണേണ്ടിവന്നത്. ബില്ലുകളെല്ലാം തിരുവനന്തപുരത്തുനിന്ന് ഡൽഹിക്കുകൊടുത്തു. പണം പാസായിവരേണ്ടത് അവിടെനിന്നാണ്. രണ്ടു രാജ്യസഭാ എം.പി.മാർ, മൂന്നു ലോക്സഭാ എം.പി.മാർ എന്നിവരെ നേരിൽക്കണ്ട് കഷ്ടപ്പാട് അറിയിച്ചെങ്കിലും മെച്ചമൊന്നുമുണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു. പാഴായ വിവാഹ ഒരുക്കങ്ങൾ ജൂൺ 12-നാണ് ആദ്യം വിവാഹം തീരുമാനിച്ചത്. മേയ് 31-നുമുമ്പ് പണം കിട്ടുന്ന മുൻപതിവ് വിശ്വസിച്ചാണ് തീയതി നിശ്ചയിച്ചത്. ഓഡിറ്റോറിയവും ബുക്കുചെയ്തു. ജൂണിൽ പണം കിട്ടുന്ന ലക്ഷണമില്ലെന്നുകണ്ടപ്പോൾ പരിഭ്രാന്തിയായി. 40 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തും മൂത്തമകളുടെ സ്വർണം 20 ലക്ഷം രൂപയ്ക്ക് പണയംെവച്ചും കല്യാണത്തിനു വാങ്ങിവെച്ചിരുന്ന സ്വർണം 18 ലക്ഷം രൂപയ്ക്ക് പണയംവെച്ചുമാണ് കരാർജോലികൾ തീർത്തത്. ഒാപ്റ്റിക്കൽ ഫൈബർ കേബിളിന്റെ പണികളാണ് ഇദ്ദേഹം നടത്തിയിരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ കേബിളുകൾ 20 വർഷമായി ഇടുന്നത് അശോക് കുമാറാണ്. കഴിഞ്ഞ ഡിസംബർ 31-നുമുമ്പ് പണികൾ തീർക്കണമെന്ന് മാനേജ്മെന്റ് ധൃതിവെച്ചതിനെത്തുടർന്നാണ് പണം സ്വരുക്കൂട്ടി പറഞ്ഞസമയത്തിനു പണിതീർത്തത്. മാർച്ചിൽത്തന്നെ എല്ലാ ബില്ലുകളും ഡൽഹിക്കയച്ചു. എന്നാൽ, പണമായി അവ മടങ്ങിവരാതിരുന്നപ്പോൾ ജൂൺ 12-ൽനിന്ന് കല്യാണം ഓഗസ്റ്റ് രണ്ടിലേക്കുമാറ്റി. ബി.എസ്.എൻ.എല്ലിലെ സാമ്പത്തികപ്രശ്നങ്ങൾക്ക് പരിഹാരം നീളുമെന്നുകണ്ടതോടെ ആ തീയതിയും മാറ്റി. ആശങ്കയുണ്ടായിരുന്നതിനാൽ ഈ രണ്ടു തീയതികളിലും കല്യാണക്കുറി അടിച്ചിരുന്നില്ല. സെപ്റ്റംബർ ഒന്നിന് കല്യാണം നടക്കുമെന്ന പ്രതീക്ഷയിൽ കുറി അച്ചടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 20 ഒ.എഫ്.സി. കരാറുകാരാണുള്ളത്. 25 കോടി രൂപയാണ് ഇവർക്ക് കിട്ടാനുള്ളത്. Content Highlights:bsnl contractor still did not get 1.65 crore from bsnl


from mathrubhumi.latestnews.rssfeed https://ift.tt/2JEG3f2
via IFTTT