കൊച്ചി: വാഹനാപകടത്തിൽ ഭർത്താവ് മരിച്ച സംഭവത്തിൽ ഭാര്യക്ക് നഷ്ടപരിഹാരത്തിനുള്ള അർഹത പുനർ വിവാഹത്തിലൂടെ നഷ്ടമാവില്ലെന്ന് ഹൈക്കോടതി. 2002-ൽ മൂവാറ്റുപുഴ സ്വദേശിയായ അനിൽ എബ്രഹാം അപകടത്തിൽ മരിച്ചതിനെത്തുടർന്ന് മോട്ടോർ ആക്സിഡന്റ് ക്ളെയിം ട്രിബ്യൂണൽ നിശ്ചയിച്ച തുക കുറഞ്ഞെന്നു ചൂണ്ടിക്കാട്ടി ഭാര്യയും രക്ഷിതാക്കളും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം-പാലാരിവട്ടം റോഡിൽ െവച്ച് കാറിടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന അനിൽ കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിലാണ് അപകടമുണ്ടായത്. പിന്നീട് 2005-ൽ യുവതി പുനർ വിവാഹം കഴിച്ചെന്നും ആ നിലയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും ഇൻഷുറൻസ് കമ്പനി വാദിച്ചു. ഇതു തള്ളിയാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഭർത്താവ് മരിച്ചാൽ ഭാര്യ ജീവിതകാലം മുഴുവൻ വിവാഹം കഴിക്കാതെ കഴിയണമെന്ന് ഇന്നത്തെ സമൂഹം ചിന്തിക്കില്ല. പുനർ വിവാഹത്തോടെ ആദ്യ ഭർത്താവിന്റെ കുടുംബവുമായുള്ള ബന്ധം സ്ത്രീ വിച്ഛേദിക്കുമെന്ന ചിന്ത പഴകിയതാണ്. ഇവിടെ ഹർജിക്കാരി വിവാഹ മോചനം നേടിയതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രിബ്യൂണൽ 7,64,500 രൂപയാണ് നൽകാൻ വിധിച്ചത്. എന്നാൽ ഇതു കുറവാണെന്ന് വിലയിരുത്തിയ ഹൈക്കോടതി വിവിധ വസ്തുതകൾ കണക്കിലെടുത്ത് 23.2 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും തുക ഒരു മാസത്തിനുള്ളിൽ പലിശ സഹിതം നൽകാനും നിർദേശിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3ecmVCn
via
IFTTT