ഓമനയെ രക്ഷപെടുത്തി കരയ്ക്കെത്തിച്ചപ്പോൾ തിരുവല്ല: മണിമലയാറ്റിൽ വീണ് കിലോമീറ്ററുകളോളം ഒഴുകിയ സ്ത്രീക്ക് പുതുജീവൻ. തിരുവല്ലയ്ക്ക് സമീപം വെച്ച് മത്സ്യത്തൊഴിലാളികൾ ഇവരെ രക്ഷിക്കുകയായിരുന്നു. കോട്ടയം മണിമല തൊട്ടിയിൽ ഓമന സുരേന്ദ്രനാണ് (68) നദിയുടെ മാറിൽനിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ തിരുവല്ലയിലെ കുറ്റൂരിന് സമീപം മണിമല നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിന് അടുത്തുവെച്ചാണ് ഒരാൾ നദിയിലൂടെ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തീരത്തെ മത്സ്യത്തൊഴിലാളികളും മറ്റും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഫയർഫോഴ്സും പോലീസും എത്തി. 10.25-ന് തിരുമൂലപുരം വെളിയം കടവിന് സമീപത്തുവെച്ച് മത്സ്യത്തൊഴിലാളി തിരുമൂലപുരം തയ്യിൽ പള്ളത്ത് റെജിയും ബന്ധു ജോയ് വർഗീസും ചേർന്നാണ് ഓമനയെ രക്ഷപ്പെടുത്തുന്നത്. അബോധാവസ്ഥയിലായിരുന്ന ഓമനയെ ആദ്യം തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ബോധം തിരികെ കിട്ടിയപ്പോൾ ഓമനയാണ് ആശുപത്രി അധികൃതരെ സ്വന്തം വിലാസം അറിയിച്ചത്. വിവരം അറിഞ്ഞ് മകൻ രാജേഷ് കുമാർ എത്തി അമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഓമന എവിടെ വെച്ചാണ് നദിയിൽ അകപ്പെട്ടതെന്ന് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. മണിമലയിലെ വീടിന് തൊട്ടടുത്താണ് നദി. അവിടെ വെച്ചാണ് നദിയിൽ വീണതെങ്കിൽ 40 കിലോമീറ്ററോളം കുത്തൊഴുക്കിൽപ്പെട്ടാണ് തിരുവല്ലയിൽ എത്തിയത്. മകൻ രാജേഷ് കുമാറിനൊപ്പമാണ് ഓമന താമസം. ബുധനാഴ്ച രാത്രി അത്താഴം കഴിഞ്ഞ് കിടന്ന ഓമനയെ വ്യാഴാഴ്ച രാവിലെ മുതൽ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ മണിമല പോലീസിൽ പരാതി നൽകിയിരുന്നു. സംഭവം സംബന്ധിച്ച് വ്യക്തമായ വിവരം തരാനുള്ള ആരോഗ്യാവസ്ഥയിലല്ല ഓമനയെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു. കുത്തൊഴുക്കിൽ കണ്ടതൊരു കണ്ണ് തിരുവല്ല: തിരച്ചിൽ മതിയാക്കി മടങ്ങാമെന്ന് കരുതിയപ്പോഴാണ് ഓളപ്പരപ്പിനിടയിൽ ഒരു കണ്ണ് ശ്രദ്ധയിൽപ്പെട്ടത്. അപ്പാപ്പൻ ജോയ് വർഗീസിനൊപ്പം വള്ളം അവിടേക്ക് നീക്കി. ഒഴുകിയെത്തുന്നത് ഒരു വയോധികയാണെന്ന് മനസ്സിലായി. ജീവനുണ്ടാകുമെന്ന് ഉള്ളിലൊരുറപ്പ്. വെള്ളത്തിൽനിന്ന് ആ അമ്മയുടെ തല ഉയർത്തിപ്പിടിച്ച് കരയിലേക്ക് വള്ളം അടുപ്പിച്ചു- ഓമനയെ രക്ഷിച്ച റെജി ആ സംഭവം വിവരിക്കുന്നതിങ്ങനെ. ഉൾനാടൻ മത്സ്യത്തൊഴിലാളിയാണ് തിരുമൂലപുരം തയ്യിൽ പള്ളത്ത് വർഗീസ് മത്തായി(റെജി-37). എം.സി.റോഡിന് പടിഞ്ഞാറ് വെളിയം കടവിന് സമീപത്തുവെച്ചാണ് ഓമനയെ രക്ഷപ്പെടുത്തുന്നത്. സി.പി.എം. തിരുമൂലപുരം പ്ലാമ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ് റെജി. കുറ്റൂർ വഞ്ചിമലയിൽ വി.ആർ.രാജേഷാണ് ഓമന ഒഴുകിപ്പോകുന്നത് ആദ്യം കണ്ടത്. രാവിലെ റജി ഒൻപതരയോടെ മണിമല റെയിൽവേ പാലത്തിന് സമീപം നിൽക്കുകയായിരുന്ന രാജേഷും സുഹൃത്തുക്കളും വിവരം നദീതീരത്ത് വള്ളമുള്ളവരെയെല്ലാം അറിയിച്ചു. ഇരുവെള്ളിപ്പറ ചുങ്കത്തിൽ ടിറ്റോ തോമസ്, കല്ലിടുക്കിൽ എസ്.ആർ.ബിജു തുടങ്ങിയവർ വിവിധയിടങ്ങളിലേക്ക് സന്ദേശം കൈമാറി. ഫയർഫോഴ്സും പോലീസും തിരച്ചിലിനെത്തി. Content Highlights: sweptfor over fifty kilometers
from mathrubhumi.latestnews.rssfeed https://ift.tt/33bF9lJ
via
IFTTT