കൊട്ടാരക്കര : ഉത്ര വധക്കേസിൽ പ്രതിപ്പട്ടികയിലായിരുന്ന പാമ്പുപിടിത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയായി കോടതി പ്രഖ്യാപിച്ചു. കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് സുരേഷിനെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചത്. കേസിൽ അറസ്റ്റിലായി മാവേലിക്കര സബ് ജയിലിൽ കഴിയുന്ന സുരേഷ് താൻ സത്യസന്ധമായ കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും മാപ്പുസാക്ഷിയാക്കണമെന്നും കാട്ടി പുനലൂർ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സത്യസന്ധമായ മൊഴി നൽകുകയാണെങ്കിൽ സുരേഷിനെ മാപ്പുസാക്ഷിയാക്കണമെന്ന് കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലം സി.ജെ.എം. കോടതിയിൽ അപേക്ഷ നൽകി. സുരേഷിനെ വിളിച്ചുവരുത്തി വിശദാംശങ്ങൾ ആരാഞ്ഞ കോടതി ഇയാളുടെ മൊഴി രേഖപ്പെടുത്തി. സ്വതന്ത്രവും പക്ഷപാതരഹിതവുമാണ് മൊഴിയെന്ന് ബോധ്യപ്പെട്ടതിനാലും തെളിവ് കേസിന് ഉപയുക്തമാകുമെന്നു കണ്ടതിനാലും സി.ജെ.എം. ഉഷാ നായർ സുരേഷിനെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ച് തുടർ നടപടികളാരംഭിച്ചു. മാപ്പുസാക്ഷിയായെങ്കിലും സുരേഷ് ഉടൻ ജയിൽ മോചിതനാകില്ല. കേസ് നടപടികൾ പൂർത്തിയാകുംവരെ ജയിലിൽത്തന്നെ തുടരേണ്ടിവരും. ഉത്ര വധക്കേസിൽ പ്രധാന പ്രതി സൂരജിന് പാമ്പുകളെ കൈമാറിയത് സുരേഷാണ്. രണ്ടുതവണയും ഉത്രയെ കടിച്ച പാമ്പുകളെ സൂരജ് സുരേഷിന് പണം നൽകി വാങ്ങുകയായിരുന്നു. പാമ്പുകളെ പിടിച്ചതിനും കച്ചവടം നടത്തിയതിനും സുരേഷിനെതിരേ വനംവകുപ്പും കേസെടുത്തിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ ഏറെയുള്ള കേസിൽ സൂരജിനെതിരായ കുറ്റപത്രം ഓഗസ്റ്റ് ഏഴിനോ അതിനുമുമ്പോ നൽകാനുള്ള ശ്രമങ്ങളാണ് അന്വേഷണസംഘം നടത്തുന്നത്. content highlights: uthra murder case
from mathrubhumi.latestnews.rssfeed https://ift.tt/31aARbJ
via
IFTTT