തൃശ്ശൂർ: പത്തുവർഷംമുമ്പ് കാണാതായ കൂട്ടുകാരനെ തേടിയിറങ്ങിയ മൂന്നുപേർ ഒടുവിൽ അവനെ കണ്ടെത്തിയത് തെരുവോരത്ത്. ഒപ്പം ചുരുളഴിഞ്ഞത് യാചിക്കാതെയും അലോസരമുണ്ടാക്കാതെയും പാതയോരത്ത് പത്രവായനയോട് കൂട്ടുപിടിച്ചിരിക്കുന്ന ചെറുപ്പക്കാരൻ ആരെന്ന ചോദ്യത്തിന് ഉത്തരവും. നെടുപുഴയിലെ താമസത്തിനിടെ ഉറ്റകൂട്ടുകാരനായി, പിന്നീട് എവിടേക്കോ പോയ രാജേഷിനെ തേടിയിറങ്ങിയത് മൂന്നുപേരാണ്. തൃശ്ശൂർ കല്യാൺ സിൽക്സിൽ സെയിൽസ്മാനായ മഹേന്ദ്രൻ, ഓട്ടോഡ്രൈവറായ ഗിരീഷ്, സ്വർണത്തൊഴിലാളിയായ ജയൻ എന്നിവർ. പതിറ്റാണ്ടുമുമ്പ് തൃശ്ശൂർ വലിയാലുക്കലിൽവെച്ചാണ് ഇവർ അവസാനമായി രാജേഷിനെ കണ്ടത്. സ്വർണാഭരണ നിർമാണവും ചെറുകിടവ്യാപാരവും നടത്തിയിരുന്ന രാജേഷ് അന്ന് കൈകളിലും കഴുത്തിലും ആഭരണമണിഞ്ഞ് മികച്ച നിലയിലായിരുന്നെന്ന് കൂട്ടുകാർ ഒാർക്കുന്നു. ഉടൻ വിവാഹമുണ്ടാകുമെന്നും തീർച്ചയായും വരണമെന്നും പറഞ്ഞാണ് പിരിഞ്ഞത്. പിന്നീട് അപ്രത്യക്ഷനായി. ഈയിടെ തെരുവോരത്തുള്ളവർക്ക് ഭക്ഷണംനൽകുന്ന വടൂക്കര വാഴപ്പിള്ളി വീട്ടിൽ ടോണി ആന്റണിയെക്കുറിച്ച് 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു. അതിനോടൊപ്പം നൽകിയ ചിത്രത്തിൽ രാജേഷിനെകണ്ട് സംശയംതോന്നിയ കൂട്ടുകാർ ടോണിയെ സമീപിച്ചു. മൂവരെയും രാജേഷ് തിരിച്ചറിഞ്ഞു. വാക്കുകൾ അൽപ്പനേരം അകന്നുനിന്നു. തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന സംഘടനകളും വ്യക്തികളുമായിരുന്നു ഇത്രനാളും രാജേഷിന്റെ ആശ്രയം. കോവിഡ് കാലത്ത് രാജേഷ് കൃത്യമായി മുഖാവരണം ധരിച്ചു, ശുചിയായി നടക്കാൻ ശ്രമിച്ചു. പഴയ വീടിരുന്നിടത്ത് സ്ഥലം അവശേഷിക്കുന്നുണ്ടെന്നും അവിടേക്കു േപാകാമെന്നും കൂട്ടുകാർ പറഞ്ഞെങ്കിലും വേണ്ടെന്നായിരുന്നു മറുപടി. രാജേഷിന് നെടുപുഴയിൽ സ്വന്തമായുള്ള ഭൂമിയിൽ ചെറിയൊരു വീട് യാഥാർഥ്യമാക്കുകയെന്നതാണ് കൂട്ടുകാരുടെ സ്വപ്നം. വിവാഹം തീരുമാനിച്ചശേഷം നേരിട്ട മാനസികാഘാതവും തുടർന്നുണ്ടായ സാമ്പത്തികനഷ്ടവുമാണ് രാജേഷിനെ തെരുവിലെത്തിച്ചതെന്നു മാത്രമാണ് കൂട്ടുകാർക്ക് അറിയാവുന്നത്. ചെറുപ്പത്തിലേ അമ്മയിൽനിന്ന് അകലുകയും അച്ഛൻ മരിക്കുകയും ചെയ്ത രാജേഷിനെ തിരയാൻ ബന്ധുക്കൾ ആരുമുണ്ടായതുമില്ല. content highlights: friends finds missing man after 10 years
from mathrubhumi.latestnews.rssfeed https://ift.tt/305WZok
via
IFTTT