തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ. ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ശിവശങ്കർ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. പുലർച്ച നാലരയോടെയാണ് ശിവശങ്കർ വീട്ടിൽ നിന്നിറങ്ങിയത്. കഴക്കൂട്ടം വരെ അദ്ദേഹത്തിന് പോലീസ് അകമ്പടിയുണ്ടായിരുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എ.എൻ.ഐയുടെ പ്രത്യേക സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച എൻ.ഐ.എ.യുടെ കൊച്ചി ഓഫീസിൽ വൈകുന്നേരം അഞ്ചിന് ഹാജരാകണമെന്നാണ് ശിവശങ്കറിനോട് നിർദേശിച്ചിട്ടുള്ളത്. എൻ.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാകും ശിവശങ്കറിനെ ചോദ്യംചെയ്യുക. 56 ചോദ്യങ്ങൾ അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. എൻ.ഐ.എ.യുടെ കൊച്ചി ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യംചെയ്യൽ. ഇത് വീഡിയോയിൽ പകർത്തും. ചില ഫോൺകോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങൾ സഹിതമാകും ചോദ്യംചെയ്യൽ. കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കർ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലിൽ എൻ.ഐ.എ.യോട് പറഞ്ഞിരുന്നത്. ശിവശങ്കർ എൻ.ഐ.എ.യ്ക്കും കസ്റ്റംസിനും നൽകിയ മൊഴികളിൽ വൈരുധ്യമുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തിലും വിശദീകരണം തേടും. യു.എ.ഇ. കോൺസുലേറ്റ് ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷിനെ പ്രതിപ്പട്ടികയിൽ ചേർക്കാനും നീക്കമുണ്ട്. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും പല ഘട്ടങ്ങളിലും ജയഘോഷ് സഹായിച്ചിട്ടുണ്ടെന്നാണ് എൻ.ഐ.എ. കണ്ടെത്തിയിരിക്കുന്നത്. ജയഘോഷിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/32YHKzc
via
IFTTT