ഇരിട്ടി: നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരിട്ടി ടൗൺ ഉൾപ്പെടുന്ന പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക്. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽനിന്നെത്തിയ യുവാവ് വീട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ജന്മദിനാഘോഷം നടത്തിയതെന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. നഗരസഭയിലെ കൂളിചെമ്പ്ര 13-ാം വാർഡിലാണ് യുവാവിന്റെ വീടെങ്കിലും ഇയാൾ ഒട്ടേറെ തവണ ക്വാറന്റീൻ ലംഘിച്ച് ഇരിട്ടി ടൗണിൽ എത്തിയതായും പലരുമായി സമ്പർക്കത്തിലായതായും കണ്ടെത്തി. ജന്മദിനാഘോഷച്ചടങ്ങിൽ പങ്കെടുത്തവരിൽ കുറെപ്പേർ ടൗണുമായി സ്ഥിരമായി ബന്ധപ്പെടുന്നവരാണ്. ഞായറാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയും ഇയാൾ വീട്ടിൽനിന്നു പുറത്തിറങ്ങിയതായും കണ്ടെത്തി. സമ്പർക്കത്തിലുള്ളവരുടെ കൂട്ടത്തിൽ കൂത്തുപറമ്പിൽ വ്യാപാരസ്ഥാപനം നടത്തുന്നയാളും ഉൾപ്പെട്ടിട്ടുണ്ട്. നഗരസഭാ വാർഡുതല സുരക്ഷാസമിതി നടത്തിയ അന്വേഷണത്തിൽ കോവിഡ് ബാധിച്ച യുവാവുമായി 20-ലധികംപേർ ഹൈറിസ്ക് സമ്പർക്കത്തിൽപ്പെട്ടവരായി കണ്ടെത്തി. ഇവരെ ക്വാറന്റീൻ സെന്ററിലേക്കു മാറ്റാൻ നിർദേശിച്ചു. സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ 200-ലധികം പേർ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചു. പ്രൈമറി സമ്പർക്കത്തിലുള്ളവർ മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെട്ടതായും കണ്ടെത്തി. യുവാവുമായി നേരിട്ട് സമ്പർക്കത്തിലായ എട്ട് കടകൾ തിങ്കളാഴ്ച അടപ്പിച്ചു. നിയമനടപടിക്ക് ആവശ്യപ്പെട്ടു യുവാവിനെതിരേയും കുടുംബത്തിനെതിരേയും നിയമനടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. യുവാവിന്റെ സമ്പർക്കം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. നഗരസഭാ സുരക്ഷാസമിതി യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. -പി.പി. അശോകൻ, നഗരസഭാ ചെയർമാൻ content highlights: man who conducted birthday party during quarantine tested positive
from mathrubhumi.latestnews.rssfeed https://ift.tt/2X2357g
via
IFTTT