Breaking

Thursday, July 9, 2020

സ്വർണക്കടത്ത്: ബി.ജെ.പി.ക്കു വീണുകിട്ടിയ രാഷ്ട്രീയായുധം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകളും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും മുന്നിൽനിൽക്കേ സ്വർണക്കടത്ത് കേസ് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി ബി.ജെ.പി. നേതൃത്വം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കേരളത്തിലും ബംഗാളിലും സി.പി.എമ്മിനെ അടിക്കാനുള്ള വടിയായാണ് ബി.ജെ.പി. സംഭവത്തെ വീക്ഷിക്കുന്നത്.സ്വർണക്കടത്തിൽ പ്രതികരണവുമായി ബുധനാഴ്ച ബി.ജെ.പി.യുടെ ദേശീയനേതാക്കൾ രംഗത്തുവന്നത് ഇതിന്റെ ഭാഗമായാണ്. കേരള സർക്കാരിന്റെ ഇടപാടുകൾ സുതാര്യമല്ലെന്നാണ് സ്വർണക്കടത്ത് കേസ് ആവർത്തിച്ച് തെളിയിക്കുന്നതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. “ജനങ്ങൾ സത്യം കണ്ടുകഴിഞ്ഞു. മുഖ്യമന്ത്രിക്ക് ഇനിയൊന്നും ഒളിക്കാനാവില്ല. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഒരാൾക്ക് ഇപ്പോൾ നീണ്ട അവധിയിൽ പോകേണ്ടി വന്നിരിക്കുന്നു. കളങ്കരഹിതമാണെന്ന് സംസ്ഥാന സർക്കാർ തെളിയിക്കണം” -മുരളീധർ റാവു പറഞ്ഞു.ബി.ജെ.പി. ദേശീയ വക്താവ് സാംബിത് പത്രയും സ്വർണക്കടത്തിൽ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കുറ്റാരോപിതയായ സ്വപ്നാ സുരേഷിന്റെയും ചിത്രങ്ങൾ ട്വീറ്റ് ചെയ്തായിരുന്നു പ്രതികരണം. സ്വർണം എന്ന് മലയാളത്തിൽ അടിക്കുറിപ്പും ചേർത്തിരുന്നു.ഈ പ്രശ്നത്തിൽ വളരെ ദുരൂഹമായ നിലപാടാണ് മുഖ്യമന്ത്രി എടുത്തിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരനും ആരോപിച്ചു. “തന്റെ ഭരണസംവിധാനത്തിലെ ഉന്നതനായിട്ടുള്ള ഒരു വ്യക്തി ഇതിൽ ഉൾപ്പെട്ടിട്ടും കൈകഴുകി രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്തെ വിമാനത്താവളങ്ങൾ കേന്ദ്രസർക്കാരിനു കീഴിലാണെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. വിമാനത്താവളങ്ങൾ കേന്ദ്രത്തിന് കീഴിലായതുകൊണ്ടു തന്നെയാണ് കള്ളക്കടത്തുകാരെ കൈയോടെ പിടികൂടിയത്. അക്കാര്യത്തിൽ തുടർനടപടികളുണ്ടാകും. അക്കാര്യത്തിൽ ആർക്കും സംശയംവേണ്ടാ” -മുരളീധരൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2ZeoUlw
via IFTTT