Breaking

Friday, July 10, 2020

എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് മാത്രം

മുംബൈ: പൊതുമേഖലാ വിമാനക്കന്പനിയായ എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് ഇതുവരെ താത്പര്യവുമായി രംഗത്തുള്ളത് ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ ടാറ്റ മാത്രം. അന്തിമ താത്പര്യപത്രം സമർപ്പിക്കാൻ ഓഗസ്റ്റ് 31 വരെ സമയമുണ്ട്. നേരത്തേ എയർ ഇന്ത്യക്കായി താത്പര്യം പ്രകടിപ്പിച്ച ആഗോള വ്യോമയാന കമ്പനികൾഎല്ലാംതന്നെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തികപ്രതിസന്ധി നേരിടുന്നു. ഈ സാഹചര്യത്തിൽ പുതിയ കമ്പനികൾ രംഗത്തുവരുമോ എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. മലേഷ്യൻ കമ്പനിയുമായി സഹകരിച്ചുള്ള എയർ ഏഷ്യ ഇന്ത്യ, സിങ്കപ്പുർ എയർലൈൻസുമായി ചേർന്നുള്ള വിസ്താര എന്നീ കമ്പനികളിൽ നിലവിൽ ടാറ്റ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രധാന വ്യോമയാനകമ്പനിയും മികച്ച ബ്രാൻഡുമായ എയർ ഇന്ത്യയെ കൂടി ഏറ്റെടുക്കാനാണ് ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നത്. അതേസമയം, നേരത്തേ എയർ ഇന്ത്യക്കായി താത്പര്യം പ്രകടിപ്പിച്ചിരുന്ന സിങ്കപ്പുർ എയർലൈൻസ് കോവിഡിൻറെ പശ്ചാത്തലത്തിൽ പിന്മാറിയിട്ടുണ്ട്. എയർ ഇന്ത്യ വിൽപ്പനയ്ക്ക് ഇനിയും സമയംനീട്ടേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാരെന്ന് സൂചനയുണ്ട്. വെറുമൊരു വ്യോമയാന കന്പനി എന്നതിലപ്പുറം ടാറ്റ എയർലൈൻസ് എന്ന പേരിൽ ജെ.ആർ.ഡി. ടാറ്റ തുടങ്ങിയതെന്ന വൈകാരികമായ അടുപ്പം കൂടി ടാറ്റയ്ക്ക് എയർ ഇന്ത്യയോടുണ്ട്. എയർ ഏഷ്യ ഇന്ത്യയുടെ ബാക്കി ഓഹരികൾകൂടി ടാറ്റ സൺസ് വാങ്ങും മലേഷ്യൻ കന്പനിയുമായി ചേർന്നുള്ള എയർ ഏഷ്യ ഇന്ത്യയുടെ 49 ശതമാനം ഓഹരികൾ കൂടി ടാറ്റ സൺസ് ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ കന്പനിയിൽ 51 ശതമാനം ഓഹരികൾ ടാറ്റയുടെ കൈവശമുണ്ട്. ആഗോള നിക്ഷേപക സ്ഥാപനങ്ങളുമായി ചേർന്ന് ഏറ്റെടുക്കുന്നതിനായി ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എയർ ഏഷ്യ ബെർഹാഡ് കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. കോവിഡിനു മുന്പുതന്നെ കന്പനിയുടെ ആസ്തികളേക്കാൾ കൂടുതൽ ബാധ്യതയാണുള്ളതെന്ന് ഓഡിറ്റിങ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംങ് തിങ്കളാഴ്ച പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കന്പനിയുടെ വിപണി മൂല്യത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് അവസരമാക്കാനാണ് ടാറ്റ സൺസ് ആലോചിക്കുന്നത്. അതേസമയം, ടാറ്റയും എയർ ഏഷ്യയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3gMYSvB
via IFTTT