Breaking

Monday, July 20, 2020

തീര്‍ഥഘട്ടങ്ങള്‍ ഒഴിഞ്ഞു, ഇക്കുറി വാവുബലി വീടുകളിലേക്ക്

പിതൃപരമ്പരയുടെ മോക്ഷപ്രാപ്തിക്കായി അനന്തരതലമുറ കൊല്ലത്തിലൊരിക്കൽ ശ്രാദ്ധമൂട്ടുന്ന കർക്കടകവാവ് ഇന്ന്. പതിനായിരങ്ങൾ പിതൃതർപ്പണത്തിന് എത്തിയിരുന്ന സംസ്ഥാനത്തെ എല്ലാ തീർഥഘട്ടങ്ങളും ഇക്കുറി വിജനമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കാർ കൂടുന്നതും, തീർഥഘട്ടങ്ങളിൽ ബലിയിടുന്നതും പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ദേശീയതലത്തിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായ മാർഗരേഖയാണ് കേരളത്തിലും അനുവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. വിവിധ ദേവസ്വം ബോർഡുകൾക്കും ഇതേ നിലപാടാണുള്ളത്. അതിർത്തിക്കപ്പുറത്ത് സാഗരസംഗമത്തിലെ കന്യാകുമാരിയിലും ഇക്കുറി ബലിതർപ്പണത്തിന് സൗകര്യമുണ്ടായിരിക്കില്ല. നീണ്ട ദിവസത്തെ ലോക്ഡൗണിന് ശേഷമെത്തുന്ന കർക്കടകവാവും പിതൃതർപ്പണവും വിശ്വാസികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. കേരളത്തിൽ വയനാട്ടിലെ തിരുനെല്ലി, തിരുനാവായ, ആലുവാ മണപ്പുറം, കൊല്ലം തിരുമുല്ലവാരം, തലസ്ഥാനത്ത് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം, വർക്കല കടപ്പുറം, അരുവിപ്പുറം മഠം തുടങ്ങി പിതൃബലിക്ക് പ്രസിദ്ധമായ സ്ഥലങ്ങൾ നിരവധിയാണ്. ഓരോ വർഷവും ഓരോ പുണ്യതീർഥത്തിൽ ബലിയിടുന്ന പതിവ് ചിലർക്കുണ്ട്. എത്ര ദൂരെ കഴിഞ്ഞാലും കർക്കടകവാവിന് പതിവുള്ള സ്ഥലത്തു തന്നെയെത്തി ബലിയിടുന്നവരും നിരവധിയാണ്. ഇവരെല്ലാം ഇക്കുറി നാടിന്റെയും കാലത്തിന്റെയും അനിവാര്യമായ സത്യം അംഗീകരിച്ചു കഴിഞ്ഞു. ഇക്കുറി വീടുകളിൽ ബലിയിടാമെന്ന പൊതുധാരണ തുടക്കം മുതൽ അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ന് കർക്കടക വാവ് ... കോവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും ബലിതർപ്പണത്തിന് നിരോധനമുണ്ട്. ചടങ്ങുകൾ വീടുകളിൽ നടത്താമെന്നാണ് നിർദേശം. ജനസഹസ്രങ്ങൾ തർപ്പണത്തിന് എത്താറുള്ള പ്രശസ്തമായ ആലുവ മണപ്പുറം ഞായറാഴ്ച ഒരുക്കങ്ങളില്ലാതെ വിജനമായനിലയിൽ | ഫോട്ടോ: ബി.മുരളീകൃഷ്ണൻ മൺമറഞ്ഞ പിതൃക്കളെ ഓർമിക്കാനുള്ള കർക്കടകവാവിൽ മനം നിറഞ്ഞ്, അസൗകര്യങ്ങളിൽ നിന്നുകൊണ്ട് എല്ലാവരും വീടുകളിൽ ബലിയിടാനുള്ള തയ്യാറെടുപ്പാണ് നടത്തിയത്. അതിന് നേരിയ പ്രയാസങ്ങളുണ്ടെങ്കിലും തയ്യാറെടുപ്പിന് വേണ്ട സഹായവും നിർദ്ദേശവും ഇതിനകം എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. പ്രമുഖ പുരോഹിതന്മാർ മുൻകൂട്ടി ഓൺലൈനിലൂടെ നിർദ്ദേശങ്ങൾ മുന്നോട്ടു?െവച്ചു. വിവിധ സംഘടനകളും കർക്കടകവാവിന്റെ കർമങ്ങൾ അന്യൂനമാക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. അതിനൊപ്പം വിശ്വാസികളുടെ മനഃശുദ്ധിയും വ്രതശുദ്ധിയും പ്രാർഥനയും ചേരുമ്പോൾ, എല്ലാത്തിലുമെന്നപോലെ മഹാമാരിക്കെതിരായ പ്രതിരോധമായി കർക്കടകവാവും അതിന്റെ പിതൃപുണ്യവും സംഗമിക്കും. പിതൃബലിയുടെ പ്രാധാന്യം അദ്ധ്യാത്മരാമായണം അയോധ്യാകാണ്ഡത്തിൽ ദശരഥന്റെ മരണത്തെ തുടർന്ന് രാമലക്ഷ്മണാദികൾ ഗംഗയിൽ ഉദകക്രിയ ചെയ്യുന്ന രംഗമുണ്ട്. നാം ഏത് അന്നം ഭുജിക്കുന്നുവോ അത് പിതൃക്കളും ഭുജിക്കുന്നുവെന്ന് സ്മൃതികളെ ഉദ്ധരിച്ച് എഴുത്തച്ഛൻ പറയുന്നു. ഈശ്വരൻ, ധർമദൈവം എന്നിവയ്ക്ക് തുല്യം മൺമറഞ്ഞ പിതൃക്കളെ ഗുരുസ്ഥാനം നൽകി ആദരിക്കുന്ന പാരമ്പര്യമുണ്ട്. ദേവന്മാർക്ക് മുന്നേ പിതൃക്കളെ പ്രസാദിപ്പിക്കണമെന്നാണ് വിശ്വാസം. പുരാണകാലം മുതൽ അനുഷ്ഠിക്കുന്ന ആ കർമത്തിന് തലമുറകളുടെ പുണ്യമുണ്ടെന്നും കരുതുന്നു. ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കടകവാവ്. ഈ സമയം സൂര്യൻ പിതൃലോകത്തിലേക്ക് കടക്കുമെന്നും പിതൃയാനത്തിനുള്ള പ്രവേശനകവാടമാണ് കർക്കടകവാവെന്നും വിശ്വാസമുണ്ട്. അതിനാലാണ് സാധാരണ ശ്രാദ്ധത്തിൽ നിന്നും വ്യത്യസ്തമായി പ്രധാന തീർഥഘട്ടങ്ങളിൽ കർക്കടകവാവിന് എല്ലാവരും ബലിയർപ്പിക്കുന്നത്. അത് പിതാ, പ്രപിതാ, പിതാമഹ പരമ്പരയിലേക്കുള്ള സമർപ്പണമാണ്. അറിയുന്നതും അറിയാത്തതുമായ പിതൃക്കളും സർവചരാചരങ്ങളും ഇതിലുൾപ്പെടും. അനന്തരതലമുറയുടെ ക്ഷേമൈശ്വര്യങ്ങൾക്കായുള്ള പ്രാർഥനയും അതിൽ അന്തർലീനമാകുന്നു. ഭൂമിയിലെ ഒരു വർഷം പിതൃക്കളുടെ ഒരു ദിവസമെന്നാണ് പുരാണത്തിലുള്ളത്. മൺമറഞ്ഞവർക്ക് അനന്തരതലമുറ ചെയ്യുന്ന കർമമാണ് ശ്രാദ്ധം. ഓരോ വർഷവും മരിച്ച തിഥി, നക്ഷത്രം എന്നിവയിലാണ് ശ്രാദ്ധമൂട്ടുന്നത്. ഇതിന് സാധിക്കാതെ വരുന്നവർക്ക് വർഷത്തിലൊരിക്കൽ വരുന്ന കർക്കടകവാവ് നാളിൽ സകല പിതൃക്കളുടെയും ആത്മശാന്തിക്കായി തർപ്പണം നടത്താം. പിതൃക്കൾ ഒരു കൂട്ടം ദേവകളെന്നാണ് മനുസ്മൃതിയിലുള്ളത്. സപ്തർഷികളാണ് പിതൃക്കളെ സൃഷ്ടിച്ചത്. പിതൃക്കൾക്കു വേണ്ടി ഉരുട്ടിവയ്ക്കുന്ന ചോറാണ് പിതൃപിണ്ഡം. ബലിച്ചോറുകൊണ്ട് പിതൃക്കൾ പ്രസന്നരായി, മരിച്ചവരുടെ ആത്മാക്കളെ അനുഗ്രഹിക്കുമെന്നാണ് ഈ വിശ്വാസം. മരിച്ചവരുടെ ആത്മാക്കൾക്ക് പിതൃക്കളിൽ നിന്നും അനുഗ്രഹം ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധമെന്ന് മഹാഭാരതം അനുശാസനപർവ്വത്തിലും പറയുന്നു. ബലിക്ക് വേണ്ട വസ്തുക്കൾ, അവയുടെ പ്രാധാന്യം •ദർഭപ്പുല്ല്: പുരാതനകാലം മുതൽ ക്ഷേത്രപൂജകൾക്ക് തുല്യം പിതൃകർമത്തിനും ദർഭപ്പുല്ല് അനിവാര്യമായ വസ്തുവാണ്. ബലിയിടുമ്പോൾ ഉപയോഗിക്കുന്ന പവിത്രവും ദർഭ വളച്ചാണ് നിർമിക്കുന്നത്. മരിച്ചയാളുടെ ജഡം കിട്ടാതെ വരുന്ന വേളയിൽ ദർഭസംസ്ക്കാരം നടത്തി ആത്മശാന്തി നടത്തുന്ന ക്രിയയും പുരാണങ്ങളിലുണ്ട്. ദർഭകൊണ്ട് ചെയ്യുന്ന ഈ അപരക്രിയയ്ക്ക് ദർഭ വെട്ടിച്ചുടൽ എന്നും പേരുണ്ട്. • ബലിച്ചോറ്: പിതൃക്കളുടെ വിശപ്പ് മാറ്റാൻ തർപ്പണത്തിനുള്ള പ്രധാന ഇനം. • എള്ള്: പിതൃക്കളുടെ ദാഹം മാറ്റാനാണ് എള്ള് ഉപയോഗിക്കുന്നത്. ദർഭമുനയിൽ എള്ളും വെള്ളവും (തിലോദകം) അർപ്പിച്ച് പിതൃക്കളുടെ ദാഹം തീർക്കാമെന്നാണ് വിശ്വാസം. പ്രേതമുക്തിക്കായി എള്ള് ഉപയോഗിച്ച് ചെയ്യുന്നതാണ് തിലഹോമം. • നെയ്യ്: ബലികർമത്തിനെല്ലാം നെയ്യ് ചേർക്കണമെന്നാണ് ആചാരം. • മറ്റ് വസ്തുക്കൾ: തൂശനില, വാൽക്കിണ്ടി, നിലവിളക്ക്, ഗണപതി പടുക്ക, ചെറൂള, തെച്ചി. തുളസി ഉൾപ്പെടെ പൂക്കൾ, പഴം, ചന്ദനം. Content Highlights;karkidaka vavu bali


from mathrubhumi.latestnews.rssfeed https://ift.tt/2ZLFKIJ
via IFTTT