Breaking

Tuesday, July 16, 2019

ഗ്രേസ് മാർക്കിനു നൽകിയത് രണ്ടു സർട്ടിഫിക്കറ്റ്; വി.സി.യുടേതും ഡയറക്ടറുടേതും

തിരുവനന്തപുരം: പി.എസ്.സി.യുടെ പോലീസ് റാങ്ക് പട്ടികയിലേക്കു പരിഗണിക്കാൻ ഗ്രേസ് മാർക്കിനുവേണ്ടി ശിവരഞ്ജിത്ത് ഹാജരാക്കിയത് രണ്ടു സർട്ടിഫിക്കറ്റുകൾ. രണ്ടും കേരള സർവകലാശാലയുടേതാണെങ്കിലും ഒന്നിൽ ഒപ്പിട്ടിട്ടുള്ളത് വൈസ് ചാൻസലറും മറ്റേതിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുമാണ്. അമ്പെയ്ത്തിൽ കേരള സർവകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തിൽ പങ്കെടുത്തുവെന്നാണ് ആദ്യസർട്ടിഫിക്കറ്റിലുള്ളത്. 2017 ഡിസംബർ 26 മുതൽ 30 വരെ ഒഡിഷയിലെ ഭുവനേശ്വറിലാണ് മത്സരം നടന്നതെന്ന് സർട്ടിഫിക്കറ്റിൽ പറയുന്നു. ഇതിലാണ് വൈസ് ചാൻസലർ ഒപ്പിട്ടത്. ഇത് സ്പോർട്സ് കൗൺസിൽ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മെഡലൊന്നും നേടാത്തതിനാൽ ഇത് പി.എസ്.സി. സ്വീകരിച്ചില്ല. അതുകൊണ്ടാണ് രണ്ടാമത് ഹാൻഡ്ബോളിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. അതിൽ സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ ഒപ്പും സീലുമാണുള്ളത്. 2014 സെപ്റ്റംബർ 23-നും 24-നും തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ.യിൽനടന്ന ഇന്റർ കൊളീജിയറ്റ് ഇന്റർസോൺ ഹാൻഡ്ബോൾ ടൂർണമെന്റിൽ യൂണിവേഴ്സിറ്റി കോളേജിനെ പ്രതിനിധാനംചെയ്ത് ഒന്നാംസ്ഥാനം നേടിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് സ്പോർട്സ് കൗൺസിലിന്റെ അസിസ്റ്റന്റ് സെക്രട്ടറിയാണ് സാക്ഷ്യപ്പെടുത്തിയത്. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്കായി 13.58 അനുവദിച്ചത്. എന്നാൽ, ഗ്രേസ് മാർക്ക് ലഭിച്ചില്ലെങ്കിലും ശിവരഞ്ജിത്ത് തന്നെയായിരിക്കും റാങ്ക് പട്ടികയിൽ മുന്നിലെത്തുക. ഒ.എം.ആർ. എഴുത്തുപരീക്ഷയിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മാർക്കായ 78.33 മാർക്ക് ശിവരഞ്ജിത്താണ് നേടിയത്. ഇയാളുടെ വീട്ടിൽനിന്ന് കേരള സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ വ്യാജസീൽ പോലീസ് കണ്ടെടുത്തതിനാൽ കായിക സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ പി.എസ്.സി. തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സ്പോർട്സ് കൗൺസിൽ സാക്ഷ്യപ്പെടുത്തുന്ന കായിക സർട്ടിഫിക്കറ്റുകളാണ് ആധികാരികമെന്ന് പി.എസ്.സി. വിലയിരുത്തുന്നതെന്ന് ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. പരാതികളുണ്ടാകുമ്പോൾ അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയാൽ ഏതു സാഹചര്യത്തിലും നിയമനശുപാർശ റദ്ദാക്കാൻ പി.എസ്.സി.ക്ക് അധികാരമുണ്ടെന്നും ചെയർമാൻ അറിയിച്ചു. content highlights:university college,sivaranjith,naseem


from mathrubhumi.latestnews.rssfeed https://ift.tt/2k6VYtE
via IFTTT