ന്യൂഡൽഹി: തിരഞ്ഞെടുപ്പുതോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ചപ്പോൾ പകരം ആര് എന്നചോദ്യം പ്രസക്തമാവുകയാണ്. നെഹ്രുകുടുംബത്തിൽനിന്ന് ആരും തത്കാലം നേതൃസ്ഥാനത്തേക്കുവരില്ലെന്ന് രാഹുൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും കുടുംബത്തിന്റെ സ്വാധീനവലയത്തിനുപുറത്തുള്ള വ്യക്തി അധ്യക്ഷനാവാൻ സാധ്യതയില്ല. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനല്ല, കണ്ടെത്താനാണു രാഹുൽ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കണ്ടെത്തൽ, അഥവാ നാമനിർദേശംചെയ്യൽ ഗാന്ധി കുടുംബത്തിന്റെ കൈപ്പിടിയിലൊതുങ്ങുന്ന ഏതെങ്കിലും നേതാവിലേക്കായിരിക്കും ചെന്നെത്തുക. സുശീൽകുമാർ ഷിൻഡെ, മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക്, മീരാകുമാർ എന്നിവരുടെ പേരുകൾ അണിയറയിൽ പ്രചരിക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് ആർക്കും വ്യക്തതയോ ഉറപ്പോ ഇല്ല. ദളിത് വിഭാഗക്കാരാണു നാലുപേരും. രാഹുലിന്റെ പകരക്കാരനെ ഔദ്യോഗികമായി കണ്ടെത്താനുള്ള പ്രവർത്തകസമിതി യോഗം ഉടൻ ചേരും. അതിനുശേഷം എ.ഐ.സി.സി.യും വൈകാതെ സമ്മേളിച്ച് ആ തീരുമാനം ശരിവെക്കും. മറ്റുസംഭവവികാസങ്ങളോ പൊട്ടിത്തെറിയോ ഒന്നുമുണ്ടായില്ലെങ്കിൽ സാധാരണഗതിയിൽ സംഭവിക്കുക ഇതാണ്. പുതിയ അധ്യക്ഷൻ വരുമ്പോൾ സോണിയാഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവർക്കു കോൺഗ്രസിലുള്ള പങ്ക് എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു മുന്നോട്ടുള്ള കാര്യങ്ങൾ. 'ടെൻ ജൻപഥ്'(സോണിയാ ഗാന്ധിയുടെ ഔദ്യോഗികവസതി) എന്ന അധികാരകേന്ദ്രത്തെ അവഗണിക്കാത്ത പ്രസിഡന്റിനുമാത്രമേ ഇന്നത്തെനിലയ്ക്ക് പാർട്ടിയെ നയിക്കാനാവൂ. 54 എം.പി.മാരേ ഉള്ളൂവെങ്കിലും കോൺഗ്രസിന്റെ പാർലമെന്ററിപാർട്ടി നേതാവാണു സോണിയ. പുതിയ പ്രസിഡന്റ് ശക്തയായ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെയും രാഹുലിന്റെയും നിഴലിനപ്പുറം പോകാനും പാടില്ല. ചുരുക്കത്തിൽ നെഹ്രുകുടുംബത്തിന്റെ സാധീനവലയത്തിനപ്പുറം പുതിയ അധ്യക്ഷനു പോകാനാവില്ല. മറിച്ചായാൽ അതു രണ്ട് അധികാരകേന്ദ്രങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്കു നീങ്ങും. മുമ്പ് നരസിംഹറാവു പ്രധാനമന്ത്രിയും പാർട്ടിപ്രസിഡന്റും ആയിരുന്നപ്പോൾ 'ടെൻ ജൻപഥ്'മായുള്ള ഏറ്റുമുട്ടൽ ശക്തമായിരുന്നു. സീതാറാം കേസരി പ്രസിഡന്റായതും പിന്നീട് സോണിയ അധ്യക്ഷപദവി ഏറ്റെടുത്തതും ചരിത്രം. സോണിയയിൽനിന്നു 2017 ഡിസംബറിലാണു രാഹുൽ അധ്യക്ഷപദവി ഏറ്റെടുത്തത്. റാവുവിനും കേസരിക്കുശേഷം ഇത് മൂന്നാമതാണ് സമീപകാലത്ത് നെഹ്രുകുടുംബത്തിനു പുറത്തുള്ള ഒരാൾ പാർട്ടി പ്രസിഡന്റാവാൻ പോകുന്നത്. തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് തന്റെ രാജിയെന്നു പറയുന്നതോടൊപ്പം, മറ്റ് ഒട്ടേറെപ്പേരും 2019-ലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നു രാഹുൽ പ്രസ്താവനയിൽ വിശദീകരിച്ചിട്ടുണ്ട്. മുതിർന്ന ഒരുകൂട്ടം നേതാക്കളെയാണ് അദ്ദേഹം അതുവഴി ഉന്നംവെച്ചതെന്നു വ്യക്തം. മുഖ്യമന്ത്രിമാരായ അശോക് ഗഹ്ലോത്, കമൽനാഥ് തുടങ്ങിയവർക്കെതിരേ പ്രവർത്തകസമിതിയിൽ അദ്ദേഹം തുറന്നടിച്ചിരുന്നു. മുതിർന്ന നേതാക്കളിൽനിന്നു തനിക്കു വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. മറ്റുനേതാക്കളും തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നു പറയുകവഴി അവരുടെ രാജിയും രാഹുൽ പരോക്ഷമായി ആവശ്യപ്പെടുന്നുണ്ടെന്നുവേണം അനുമാനിക്കാൻ. പക്ഷേ, അതിലേക്ക് കാര്യങ്ങൾ നീങ്ങാൻ സാധ്യതയില്ല. അവരുടെ രാജിക്കായി ഏതെങ്കിലും വിഭാഗത്തിൽനിന്ന് ആവശ്യമുയർന്നാൽ അതു പിളർപ്പിനുസമാനമായ പൊട്ടിത്തെറിക്കു കാരണമാകും. ഇപ്പോഴത്തെ നിലയിൽ ഒരു പിളർപ്പു താങ്ങാനുള്ള കരുത്ത് കോൺഗ്രസിനില്ല. ആരു പ്രസിഡന്റായാലും കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എളുപ്പമുള്ള കാര്യമല്ല. ഈ തോൽവിക്കുശേഷം പ്രവർത്തകരുടെയും അനുഭാവികളുടെയും ആത്മവിശ്വാസം ഏറ്റവും താഴേക്കുപോയിരിക്കയാണ്. പാർലമെന്റിലോ പുറത്തോ പാർട്ടിയെ ഊർജസ്വലമാക്കുന്ന ഒരു പ്രവർത്തനവും കാണാനില്ലെന്നുമാത്രമല്ല, രാഹുൽ ഗാന്ധിതന്നെ ഒരു ഒളിച്ചോട്ടത്തിലാണ്. തോൽവിയിൽ തീർത്തും നിരാശനായ ഒരു നേതാവിന്റെ ചിത്രമാണ് രാഹുൽ നൽകുന്നത്. പ്രസിഡന്റുസ്ഥാനത്തുനിന്നു രാജിവെച്ചശേഷം രാജ്യമൊട്ടുക്കും പദയാത്ര നടത്താനുള്ള തയ്യാറെടുപ്പിലാണത്രെ അദ്ദേഹം. Content Highlights:Rahul Gandhi, Congress
from mathrubhumi.latestnews.rssfeed https://ift.tt/325Wl99
via
IFTTT