Breaking

Thursday, July 25, 2019

കരാർജീവനക്കാർക്കും പ്രസവാവധിക്ക് അർഹതയുണ്ട് -മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: കരാർജീവനക്കാർക്ക് പ്രസവാവധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. അവ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പ്രസവാവധിയെടുത്തതിന് വർധിപ്പിച്ച ശമ്പളം നിഷേധിച്ച കേരള സർവകലാശാലയ്ക്കെതിരേയാണ് ഉത്തരവ്. പരാതിക്കാരിക്ക് വർധിപ്പിച്ച ശമ്പളം ഉടൻ നൽകണമെന്ന് രജിസ്ട്രാറോട് നിർദേശിച്ചു. കേരള സർവകലാശാലയിലെ സ്വയംഭരണ എൻജിനിയറിങ് കോളേജ് കരാർ ജീവനക്കാരിയാണ് പരാതിക്കാരി. 2003 മുതൽ ഇവിടെ ജോലിചെയ്യുന്ന ഇവർക്ക് 15,000 രൂപയാണ് ശമ്പളം. അഞ്ചുവർഷം സേവനകാലാവധി പൂർത്തിയാക്കിയവർക്ക് 16,000 രൂപ ശമ്പളം നൽകാൻ 2016 സെപ്റ്റംബറിൽ സർവകലാശാല തീരുമാനിച്ചിരുന്നു. എന്നാൽ, 135 ദിവസത്തെ പ്രസവാവധി എടുത്തെന്നപേരിൽ പരാതിക്കാരിക്ക് ഈ തുക സർവകലാശാല നൽകിയില്ല. പ്രസവാവധി സേവനകാലാവധിയുടെ ഭാഗമല്ലെന്നായിരുന്നു സർവകലാശാലയുടെ വാദം. കരാർജീവനക്കാർക്ക് ഒരുമാസത്തെ കാഷ്വൽ അവധിക്കും ശമ്പളമില്ലാത്ത 15 ദിവസത്തെ അവധിക്കും മാത്രമാണ് അർഹതയെന്ന് സർവകലാശാല കമ്മിഷനെ അറിയിച്ചു. 135 ദിവസത്തെ അവധിയെടുത്തതോടെ പരാതിക്കാരി 15 വർഷം പൂർത്തിയാക്കിയിട്ടില്ലെന്നും സർവകലാശാല വാദിച്ചു. കേരള സർക്കാരും സി.എച്ച്. റാഷിദയും തമ്മിലുള്ള കേസിലും മിനിയും എൽ.ഐ.സി.യും തമ്മിലുള്ള കേസിലും കരാർജീവനക്കാർക്ക് പ്രസവാനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും വനിതാ ജീവനക്കാരും തമ്മിലുള്ള കേസിൽ ദിവസവേതനക്കാർക്കും കരാർ ജീവനക്കാർക്കും പ്രസവാനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന സുപ്രീംകോടതി വിധിയും കമ്മിഷൻ എടുത്തുപറഞ്ഞു. content highlights:Contract Employees entitled to Maternity Benefit


from mathrubhumi.latestnews.rssfeed https://ift.tt/2XYVN6y
via IFTTT