തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ നടന്ന റെയ്ഡിൽ കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിൽ തുടർനടപടികൾക്കായി പോലീസ് നിയമോപദേശം തേടും. ഇക്കാര്യത്തിൽ ശിവരഞ്ജിത്തിനെതിരെ കേസെടുക്കുക നിയമോപദേശത്തിന് ശേഷമാകും. വിഷയത്തിൽ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്. സർവകലാശാലയുടെ ഉത്തരക്കടലാസുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലും ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന്കണ്ടെത്തിയിരുന്നു. ഇത് പരിഗണിച്ചാണ് കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തീരുമാനിച്ചത്. ശിവരഞ്ജിത്തിനെ ഒന്നാം പ്രതിയാക്കി വ്യാജരേഖ ചമച്ചതിനാണ് കേസെടുക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ സർവകലാശാല ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർനടപടികൾ നിയമോപദേശത്തിന് ശേഷം മതിയെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ തീരുമാനം. സർവകലാശാലയുടെ പരിധിയിൽ വരുന്ന വിഷയമായതിനാൽ പോലീസിന് ഇതിൽ ക്രിമിനൽ കേസെടുക്കാൻ സാധിക്കുമോ എന്നാണ് പ്രധാനമായും പരിശോധിക്കുക. മാത്രമല്ല വിഷയത്തിൽ സർവകലാശാല പരാതി നൽകിയതിന് ശേഷം മാത്രം കേസെടുത്താൽ മതിയോ എന്നും നിയമോപദേശം തേടും. വിദ്യാർഥിയെ കുത്തിയ സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വേറൊരു എഫ്.ഐ.ആർ കൂടി രജിസ്റ്റർ ചെയ്യേണ്ടിവരുന്നത് നിലവിലെ അന്വേഷണത്തെ ബാധിക്കും. ഇത് കണക്കിലെടുത്താണ് നിയമോപദേശം തേടാനുള്ള തീരുമാനം. Content Highlights: University collage conflict, SFI, Shivaranjith, Police
from mathrubhumi.latestnews.rssfeed https://ift.tt/2k0emEP
via
IFTTT