കോട്ടയം: രാജ്കുമാറിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നെടുങ്കണ്ടം എസ്.ഐ. കെ.എ. സാബുവിനെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുഴഞ്ഞുവീണ സാബുവിന്റെ ഇ.സി.ജി. പരിശോധനയിൽ വ്യതിയാനം കണ്ടതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.20-ന് ക്രൈംബ്രാഞ്ച് സംഘമാണ് എസ്.ഐ.യെ ആശുപത്രിയിൽ എത്തിച്ചത്. സാബുവിനെ കൊണ്ടുവരുമ്പോൾ ജനക്കൂട്ടം അസഭ്യവർഷവുമായി ജീപ്പുവളഞ്ഞു. ഇത് സംഘർഷത്തിനിടയാക്കി. ഏറെ പണിപ്പെട്ടാണ് ഇയാളെ ജീപ്പിൽനിന്ന് പുറത്തിറക്കിയത്. സാബുവിന്റെ മുഖം തോർത്തുകൊണ്ട് മൂടിയാണ് പോലീസുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൂടെവന്ന പോലീസുകാർ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ക്യാമറ കൈകൊണ്ട് മൂടുകയും തള്ളിമാറ്റുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ അവർ പിൻമാറി. ഇതിനിടെ ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ സാബുവിന്റെ തലയ്ക്ക് പിന്നിലടിച്ചു. സാബുവിനെ അടിച്ചയാൾ രോഗിയുടെ കൂട്ടിരിപ്പുകാരനാണെന്ന് സുരക്ഷാജീവനക്കാർ അറിയിച്ചെങ്കിലും ഇയാളെ കണ്ടെത്തിയില്ല. കസ്റ്റഡിമർദനത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന് ആരോപണമുള്ള എ.എസ്.ഐ. സി.ബി. റെജിമോൻ, പോലീസ് ഡ്രൈവർ നിയാസ് എന്നിവരെ അറസ്റ്റിൽനിന്ന് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടന്ന് ആക്ഷേപം ഉയരുന്നുണ്ട്. നടപടി നേരിടുന്നവർ സസ്പെൻഷനിലുള്ളവർ: എ.എസ്.ഐ. സി.ബി. റെജിമോൻ, എ.എസ്.ഐ. സ്റ്റേഷൻ റൈറ്റർ റോയി പി. വർഗീസ്, സി.പി.ഒ. അസിസ്റ്റന്റ് റൈറ്റർ ശ്യാംകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് വർഗീസ്, ബിജു ലൂക്കോസ്, ഡ്രൈവർ നിയാസ്. നെടുങ്കണ്ടം സി.ഐ. റെജി എം. കുന്നിപ്പറമ്പനെയും നാല് സി.പി.ഒ.മാരെയും ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ സ്ഥലംമാറ്റിയിരുന്നു. വിവരങ്ങൾ ഉന്നതോദ്യോഗസ്ഥരെ അറിയിക്കാതിരുന്നതിനാണ് ഇവർക്കെതിരേ നടപടി. നാലുദിവസം രാജ്കുമാറിനെ അനധികൃത കസ്റ്റഡിയിൽവെച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ച, ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥർ, രാത്രിയിൽ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥർ എന്നിവരുടെ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നത്. പരിശോധന പൂർത്തിയായാൽ മറ്റുള്ളവർക്കെതിരെയും വകുപ്പുതല നടപടികളടക്കം ഉണ്ടാകും. content highlights:si arrested in connection with peerumed custodial death collapses
from mathrubhumi.latestnews.rssfeed https://ift.tt/2FTZKhY
via
IFTTT