Breaking

Thursday, July 4, 2019

ചിന്മയ വനിതാ കോളേജിൽ എസ്.എഫ്.ഐ. അക്രമം

കണ്ണൂർ: വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ ചിന്മയ വനിതാ കോളേജിൽ അക്രമം. വ്യാഴാഴ്ച വൈകീട്ട് സംഘമായെത്തിയ പ്രവർത്തകർ കോളേജിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. കാറും പൂച്ചട്ടികളും മറ്റും കേടുവരുത്തി. പോലീസെത്തിയശേഷമാണ് സംഘം പിരിഞ്ഞുപോയത്. സംഭവത്തിൽ എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് സി.പി ഷിജു (26) സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ്ഫാസിൽ (24), ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ്മുബഷീർ (25) എന്നിവരെ കസ്റ്റഡിയിലെടുത്തു. അതേസമയം മാനേജ്മെന്റിൽനിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സമരത്തിൽ പങ്കെടുത്തതിനാൽ ചില അധ്യാപികമാരിൽനിന്നും മാനേജ്മെന്റിൽനിന്നും മാനസികമായി പീഡനവും അതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യവും ഉണ്ടായതായി കോളേജിലെ ബിരുദാനന്തരബിരുദ വിദ്യാർഥിനിയുടെ പരാതി ഉണ്ടായിരുന്നു. വ്യാഴാഴ്ച വിദ്യാർഥിനിയെ രക്ഷിതാക്കൾ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇതേത്തുടർന്നാണ് രോഷാകുലരായ എസ്.എഫ്.ഐ. പ്രവർത്തകർ ചിന്മയ വനിതാ കോളേജിലെത്തി അക്രമം നടത്തിയത് . സ്ഥിരംജീവനക്കാരിയായ ഒരു അധ്യാപികയെ താത്കാലിക ജീവനക്കാരിയായി തരംതാഴ്ത്തിയതിനെ തുടർന്ന് വനിതാ കോളേജിലെ വിദ്യാർഥികൾ നേരത്തേ സമരത്തിനിറങ്ങിയിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ അധ്യാപികയെ തിരിച്ചെടുത്തു. സമരം കാരണം കോളേജ് ഒരാഴ്ചയോളം അടച്ചിട്ടിരുന്നു. അതിനിടെ ഈ വർഷത്തെ മുഴുവൻ പ്രവേശനവും മാനേജ്മെന്റ് നിർത്തി. ഇത് അധ്യാപകരെ പിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് ആരോപണം ഉയർന്നിരുന്നു. അതോടെ പല അധ്യാപികമാരുടെയും ഭാവി പ്രതിസന്ധിയിലായി. വിദ്യാർഥിസമരത്തെ തുടർന്നാണ് പലരുടെയും ജോലി നഷ്ടപ്പെടാനുള്ള സാധ്യത വന്നതെന്ന് ഒരുകൂട്ടം അധ്യാപകർ സമരംചെയ്ത വിദ്യാർഥികളെ കുറ്റപ്പെടുത്തിയതായും പറയുന്നു. സമരത്തിന് പിന്നിൽ ആരാണെന്നും കോളേജിൽ രാഷ്ട്രീയ സംഘടനാ യൂണിറ്റ് തുടങ്ങിയത് എങ്ങനെയെന്നും മറ്റും ചോദ്യാവലിവെച്ച് അന്വേഷിച്ചതായും പറയുന്നു. അതേസമയം, സ്ഥാപനത്തെ ആസൂത്രിതമായി തകർക്കാൻ ശ്രമിക്കുകയാണെന്ന് ചിന്മയ മാനേജ്മെന്റ് ആരോപിക്കുന്നു. വിദ്യാർഥികളെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച് സമരത്തിലിറക്കിവിടുകയായിരുന്നു -അവർ പറഞ്ഞു. കോളേജിന് ഇന്നും നാളെയും അവധി കണ്ണൂർ: തളാപ്പ് ചിന്മയ വനിതാ കോളേജിന് വെള്ളി, ശനി ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് മാനേജ്മെന്റെ് അറിയിച്ചു. content highlights:chinmaya womens college,sfi


from mathrubhumi.latestnews.rssfeed https://ift.tt/3260JF9
via IFTTT