തെന്മല (കൊല്ലം) : തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ലേബലില്ലാത്ത ഗുളികകളും ഒഴിഞ്ഞ ക്യാപ്സ്യൂൾ കവറുകളും മരുന്നുപൊടിയും എക്സൈസ് പിടികൂടി. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തിക്കൊണ്ടുവന്ന അഞ്ചരക്കിലോ ഗുളികയും 15 കിലോ ഗുളികയുടെ പൊടിയും പിടിച്ചെടുത്തത്. മരുന്നുപൊടി നിറയ്ക്കാനുള്ള ഏഴരക്കിലോ ഒഴിഞ്ഞ ക്യാപ്സ്യൂൾ കവറും പിടിച്ചെടുത്തിട്ടുണ്ട്. ഗുളിക കടത്തിയ പുനലൂർ സ്വദേശിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. മരുന്ന് ചെങ്കോട്ടയിൽനിന്നാണ് ലഭിച്ചതെന്ന് ഇയാൾ എക്സൈസിനോട് വെളിപ്പെടുത്തി. പുനലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിലേക്കാണ് ഗുളിക കൊണ്ടുവന്നതെന്നാണ് പ്രാഥമിക സൂചന. ചെങ്കോട്ടയിൽ ഇത്തരം ഗുളിക കുടിൽവ്യവസായമായി തയ്യാറാക്കുന്നുണ്ടെന്നും ഇതിന് ബില്ലോ ലേബലോ ഉണ്ടാകില്ലെന്നുമാണ് എക്സൈസിന് ലഭിച്ച വിവരം. കാറിൽ തേങ്ങയ്ക്കിടയിൽ ഗുളിക ഒളിപ്പിച്ച നിലയിലായിരുന്നു. പിടിച്ചെടുത്തത് ആയുർവേദ മരുന്നാണെന്ന ധാരണയിൽ എക്സൈസ് അധികൃതർ അറിയിച്ചതനുസരിച്ച് വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം ആയുർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിലെ ഡോ. സ്മാർട്ട് പി.ജോൺ, ഡോ. എസ്.ഗിരീഷ് തുടങ്ങിയവർ ആര്യങ്കാവിലെത്തി മരുന്ന് പരിശോധിച്ചു. അലോപ്പതി മരുന്നാണെന്ന് കണ്ടെത്തിയതോടെ അസി. ഡ്രഗ്സ് കൺട്രോളർ ഉൾപ്പെട്ടസംഘം സ്ഥലത്തെത്തി. മറ്റുമരുന്നുകളിൽ ചേർത്ത് വീര്യം കൂട്ടാനാണോ ഗുളികയും പൊടിയും എത്തിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. ഇവ എത്രത്തോളം വീര്യമുള്ളതാണെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണ്. കുറച്ച് ഗുളിക ലേബലുള്ളതും അലർജിക്ക് ഉപയോഗിക്കുന്നതുമാണെന്നാണ് പ്രാഥമിക നിഗമനം. കൊല്ലം അസി. ഡ്രഗ്സ് കൺട്രോളർ ശശി പി.കെ., ഗീത എൻ.സി., മാണി വീണ, വിനോദ് വി. എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തുന്നത്. ആര്യങ്കാവ് എക്സൈസ് ഇൻസ്പെക്ടർ ഷാനവാസ് യു., പ്രിവന്റീവ് ഇൻസ്പെക്ടർമാരായ അജിത് കുമാർ, അൻവർ, സി.ഇ.ഒ.മാരായ അനിൽകുമാർ, ശ്രീകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് മരുന്ന് പിടിച്ചെടുത്തത്. content highlights:drug smuggling kollam
from mathrubhumi.latestnews.rssfeed https://ift.tt/2LMRqV5
via
IFTTT