Breaking

Friday, May 17, 2019

കള്ളവോട്ട് : റീപോളിംഗ് നടക്കുന്ന നാല് ബൂത്തുകളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍  വീണ്ടും പ്രചാരണം തുടങ്ങി

കണ്ണൂർ: ജില്ലയില്‍ കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച റീപോളിംഗ് നടക്കുന്ന നാല് ബൂത്തുകളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍  വീണ്ടും പ്രചാരണം തുടങ്ങി. കാസർകോട് ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന മൂന്നു ബൂത്തുകളിലും, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിനു കീഴിലുള്ള പാമ്പുരുത്തിയിലുമാണ് റീപോളിംഗ് നടക്കുക . അതേസമയം വോട്ടിങ് ക്രമക്കേട് അന്വേഷിക്കുന്ന കെ പി സി സി സമിതി ഇന്ന് മുതല്‍ ജില്ലാ തല തെളിവെടുപ്പ് ആരംഭിക്കും .
കണ്ണൂര്‍ ജില്ലയില്‍ ക്രമക്കേട് കണ്ടെത്തിയ നാല് ബൂത്തുകളില്‍ വീണ്ടും പോളിംഗ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ കള്ളവോട്ടിന് എതിരായ കര്‍ശന നിലപാടാണ് വ്യക്തമാക്കുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 58 ഉപയോഗിച്ചുളള നടപടി കേരളത്തില്‍ ആദ്യമായാണ്. റീപോളിംഗ് പ്രഖ്യാപിച്ച കല്യാശ്ശേരി പിലാത്തറ 19 നമ്പര്‍ ബൂത്തിലെ കള്ളവോട്ട് ദൃശ്യങ്ങള്‍ കോണ്‍ഗ്രസാണ് ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് പുതിയങ്ങാടിയലും പാമ്പുരുത്തിയിലും ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് നടത്തിയെന്ന ആക്ഷേപം സിപിഎമ്മും ഉന്നയിച്ചു.കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ ബൂത്തുകളിലെ വോട്ടെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. റീ പോളിംഗ് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടാകുമെങ്കിലും തീരുമാനം സ്വാഗതാര്‍ഹമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുനിലപാട്. കാസര്‍കോട് മണ്ഡലത്തില്‍ റീപോളിംഗ് നടക്കുന്ന പിലാത്തറ എയുപി സ്‌കൂളിലെ 19 -ാം ബൂത്തില്‍ 1091 വോട്ടര്‍മാരാണുള്ളത്.

കഴിഞ്ഞതവണ 966 പേര്‍ വോട്ട് ചെയ്തു. പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂളിലെ 69 -ാം ബൂത്തില്‍ 1052-ല്‍ 850 പേരും 70-ാം ബൂത്തില്‍ 884-ല്‍ 722 പേരും വോട്ടു ചെയ്തിരുന്നു. കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പുരുത്തി എയുപി സ്‌കൂളിലെ 166 -ാം ബൂത്തില്‍ 1206 വോട്ടര്‍മാരില്‍ 1036 പേരാണ് വോട്ടു ചെയ്തത്.

അതേസമയം, വോട്ടര്‍ പട്ടികയില്‍ നിന്ന് യുഡി എഫ് അനുഭാവികളെ കൂട്ടത്തോടെ വെട്ടിയെന്ന ആക്ഷേപം കൂടുതല്‍ ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. വോട്ടിങ് ക്രമക്കേട് അന്വേഷിക്കുന്ന കെ പി സി സി സമിതി ഇന്ന് കാസർകോടും നാളെ കണ്ണൂരും തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ബുധനാഴ്ച കോണ്‍ഗ്രസ് സമര്‍പ്പിച്ച പുതിയ കള്ളവോട്ട് പരാതിയില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ നടപടി ആരംഭിച്ചിട്ടുണ്ട്.



from Anweshanam | The Latest News From India http://bit.ly/2W3lOA1
via IFTTT