നെയ്യാറ്റിൻകര: ‘കൊടുംതണുപ്പിൽ വൈകീട്ട് അഞ്ചരയോടെയാണ് ചൈനീസ് പട്ടാളവുമായി ഏറ്റുമുട്ടലുണ്ടായത്. പുലർച്ചെ മൂന്നര വരെ പോരാട്ടം നീണ്ടു’. ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടലിൽ പരിക്കേറ്റു നാട്ടിലെത്തിയ മലയാളി സൈനികൻ എസ്.ശ്യാംലാൽ ഓർത്തെടുത്തു. ഇരുമ്പുദണ്ഡുകൊണ്ടുള്ള ആക്രമണത്തിൽ കൈക്കും കാലിനും പരിക്കേറ്റ കരസേനയിലെ നായിക് ആയ വെൺപകൽ പുല്ലെക്കോണം തിരുവാതിരയിൽ എസ്.ശ്യാംലാലാണ് തിരികെ നാട്ടിലെത്തിയത്.അതിർത്തിയിൽ പട്ടാളക്കാർ തമ്മിൽ കല്ലേറുണ്ടാകാറുണ്ട്. അതിർത്തിയിലുള്ള നദിയിൽ കെട്ടിയ തടയണ വഴി കയറിവന്ന് ചൈനീസ് പട്ടാളക്കാർ ആക്രമിക്കുകയായിരുന്നു. തിരിച്ചും ആക്രമിച്ചു. ഇരുമ്പുദണ്ഡുകൊണ്ടായിരുന്നു അവരുടെ ആക്രമണം. അതിർത്തിയിൽ വെടിവയ്പിനു നിരോധനമുള്ളതിനാലാണ് ഇത്തരം ആക്രമണം -ശ്യാംലാൽ പറഞ്ഞു. 16 ബിഹാർ റജിമെന്റിലെ നായിക്കാണ് ശ്യാംലാൽ. ജൂൺ 15-നായിരുന്നു രാജ്യത്തെ നടുക്കിയ ചൈനീസ് ആക്രമണമുണ്ടായത്.ആക്രമണത്തിൽ പരിക്കേറ്റ ശ്യാംലാൽ, മൂന്നു ദിവസം സൈനിക ആശുപത്രിയിലായിരുന്നു. കഴിഞ്ഞ മാസം 24-ന് നാട്ടിലെത്തിയെങ്കിലും ക്വാറന്റീനിലായിരുന്നു. സൈനികനായിരുന്ന പരേതനായ ശശിധരൻ നായരുടെയും കലാദേവിയുടെയും ഇളയ മകനാണ് ശ്യാംലാൽ. സഹോദരൻ ശരത്തും ആർമിയിലാണ്. പരിക്കേറ്റതിനെ തുടർന്ന് മുപ്പതു ദിവസത്തെ അവധിക്കാണ് നാട്ടിലെത്തിയത്. ഇനി എപ്പോൾ വിളി വന്നാലും അതിർത്തിയിൽ ജോലിക്കു പോകാൻ സന്തോഷമേയുള്ളൂവെന്ന് ശ്യാംലാൽ പ്രതികരിച്ചു.മടങ്ങിവരവിന് വഴിയൊരുക്കി എൻ.എസ്.എസ്.ചൈനീസ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ശ്യാംലാലിന്റെ നാട്ടിലേക്കുള്ള മടങ്ങിവരവിനു വഴിയൊരുക്കിയത് എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ. ചൈനീസ് ആക്രമണം കഴിഞ്ഞ് ശ്യാംലാലിനു വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.ശ്യാംലാലിന്റെ ഭാര്യയുടെ സഹോദരൻ ശ്രീകാന്ത് അന്തിയൂർ എൻ.എസ്.എസ്. കരയോഗം സെക്രട്ടറിയാണ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാറിനെ ഇക്കാര്യമറിയിച്ചു. തുടർന്ന് ശശി തരൂർ എം.പി. വഴി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായും പ്രതിരോധ സെക്രട്ടറിയുമായും ബന്ധപ്പെട്ടു. ഈ ഇടപെടലാണ് ശ്യാംലാലിനു നാട്ടിലേക്കുള്ള മടങ്ങിവരവ് എളുപ്പമാക്കിയത്. എൻ.എസ്.എസ്. താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ശ്യാംലാലിനെ വീട്ടിലെത്തി ആദരിച്ചു. താലൂക്ക് യൂണിയന്റെ ഉപഹാരം പ്രസിഡന്റ് കൈമാറി.
from mathrubhumi.latestnews.rssfeed https://ift.tt/2ZTZjgH
via
IFTTT