തിരുവനന്തപുരം: ആരോപണങ്ങളെ നേരിടാൻ തുടക്കത്തിൽ പകച്ചുപോയെങ്കിലും ശൗര്യം വീണ്ടെടുത്ത് പൊരുതാൻ സി.പി.എമ്മും എൽ.ഡി.എഫും തയ്യാർ.സർക്കാരിനെ പ്രതിക്കൂട്ടിൽനിർത്തുന്നവരുടെ ഗൂഢലക്ഷ്യങ്ങൾ വിവരിച്ച് സി.പി.എം. സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. അന്വേഷണം കേന്ദ്ര ഏജൻസിയും സഹകരിക്കാൻ പൂർണസന്നദ്ധതയോടെ സംസ്ഥാന സർക്കാരും നിൽക്കുമ്പോൾ ഇനിയുമെന്താണു പ്രശ്നമെന്ന കാനം രാജേന്ദ്രന്റെ ചോദ്യത്തിലൂടെ എൽ.ഡി.എഫിനും ഊർജം ലഭിച്ചു. അതിൽ ആശ്വസിക്കുന്നത് സി.പി.എം. കൂടിയാണ്. ഇക്കാര്യത്തിൽ സി.പി.ഐ. നിശ്ശബ്ദമായി നിന്നാൽപ്പോലും എൽ.ഡി.എഫിന് അത് വലിയ ക്ഷീണമാകുമെന്ന് അവർക്ക് നന്നായി അറിയാം. പ്രത്യേകിച്ച് ജോസ് കെ. മാണി വിഷയത്തിൽ സി.പി.എമ്മും സി.പി.ഐ.യും ഉരസിനിൽക്കുന്ന ഘട്ടമാണിത്. മുഖ്യമന്ത്രിയോളംതന്നെ രാഷ്ട്രീയകൗശലം കാണിച്ചാണ് കാനം ഗോളടിച്ചത്. കേന്ദ്രാന്വേഷണത്തിന്റെ ദുരനുഭവം സർക്കാരിനുണ്ടായാൽ അത് പേറാൻ സി.പി.ഐ. ഉണ്ടാകില്ലെന്ന ‘മുന്നറിയിപ്പ്’ ഒളിപ്പിച്ചുവെച്ചാണ് കാനം സർക്കാരിന്റെ സംരക്ഷണം ഏറ്റെടുത്തത്. ഇനി രാഷ്ട്രീയപോരാട്ടമാണെന്ന് മുന്നണി കൺവീനർ എ. വിജയരാഘവനും പ്രഖ്യാപിച്ചു. കള്ളക്കടത്തിന്റെയും സാമ്പത്തിക ഇടപാടിന്റെയും തലത്തിൽനിന്ന് കേസ് മാറിപ്പോകാതിരിക്കാനുള്ള കരുതലായിരിക്കും സി.പി.എമ്മും എൽ.ഡി.എഫും സ്വീകരിക്കുക. മുഖ്യമന്ത്രി ഇതുവരെ പറഞ്ഞതിലൂടെ സർക്കാരിന്റെ വിശദീകരണം അവസാനിപ്പിക്കും. സർക്കാർ പ്രതിനിധികളാരും ഇനി രാഷ്ട്രീയ പ്രതിരോധത്തിനിറങ്ങില്ല. രോഗപ്രതിരോധവും ജനക്ഷേമ ഇടപെടലും ഉറപ്പാക്കി സർക്കാരിന്റെ മുഖം മെച്ചപ്പെടുത്താനുള്ള ശ്രമമാകും ഇനിയുണ്ടാവുക.
from mathrubhumi.latestnews.rssfeed https://ift.tt/3fgwcKT
via
IFTTT