കോഴിക്കോട്: അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് ഓഫീസ് സാമഗ്രികൾ നിമിഷങ്ങൾക്കകം അണുവിമുക്തമാക്കാനുള്ള ഉപകരണം നിർമിച്ച് എൻ.ഐ.ടി. ഗവേഷകർ. ഫയലുകൾ, കവറുകൾ, ബാഗുകൾ, മൊബൈൽ ഫോൺ തുടങ്ങിയയെല്ലാം യു.വി. ബോക്സിൽ വെച്ച് അണുവിമുക്തമാക്കാം. കോവി മോട്ട് എന്ന് പേരിട്ടിരിക്കുന്ന ഓട്ടോമാറ്റിക് ഇലക്േട്രാണിക് ഉപകരണം കോവിഡ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. രണ്ട് യു.വി. ട്യൂബ് ലൈറ്റുകൾ ഘടിപ്പിച്ച പെട്ടിയാണ് ഉപകരണം. ട്യൂബ് ലൈറ്റിൽനിന്ന് 254 നാനോ മീറ്റർ തരംഗദൈർഘ്യമുള്ള അൾട്രാ വയലറ്റ് രശ്മികൾ പ്രവഹിക്കുന്നു. ഇത് പ്രവർത്തിക്കുമ്പോൾ ഓസോൺ വാതകവും ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ രണ്ടും ബാക്ടീരിയ, വൈറസ് ഉൾപ്പടെയുള്ള സൂക്ഷ്മജീവികളെ നിർവീര്യമാക്കുന്നു. പെട്ടിയിൽ നിക്ഷേപിക്കുന്ന വസ്തുക്കൾ ഒരുമിനിറ്റിനകം അണുവിമുക്തമാവും. നിലവിലുള്ള ഉപകരണങ്ങളിൽ അഞ്ചുമിനിറ്റിലേറെ സമയമെടുക്കും. വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാം എൻ.ഐ.ടി.യിലെ ഫയലുകളെല്ലാം കോവി മോട്ട് ഉപയോഗിച്ചാണ് അണുവിമുക്തമാക്കുന്നത്. ഇരുപതിനായിരം രൂപയാണ് നിർമാണച്ചെലവ്. വ്യാവസായിക അടിസ്ഥാനത്തിൽ ഉപകരണം നിർമിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നടക്കം അന്വേഷണം വരുന്നുണ്ട്. എൻ.ഐ.ടി. ഡയറക്ടർ ഡോ. ശിവാജി ചക്രവർത്തിയുടെ നിർദേശപ്രകാരം എൻ.ഐ.ടി. അധ്യാപകരായ പ്രൊഫ. സോണി വർഗീസ്, അസി. പ്രൊഫസർ ബൈജു ജി. നായർ, അസി. പ്രൊഫസർ വി. സുബ്രഹ്മണ്യൻ നമ്പൂതിരി, ഡോ. മനീഷ് സി. ചന്ദ്രൻ, ഗവേഷണ വിദ്യാർഥി ആർ. അരുൺ, എം.ടെക്. വിദ്യാർഥി ശ്രീശാന്ത് എന്നിവരടങ്ങിയ സംഘമാണ് ബോക്സ് നിർമിച്ചത്. ഡീനുമാരായ ഡോ. എസ്.ഡി. മധുകുമാർ, ഡോ. എസ്. അശോക് എന്നിവർ ഏകോപനം നിർവഹിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3h5Ce1C
via
IFTTT