പത്തനാപുരം(കൊല്ലം) : സി.പി.എം. ഏരിയ കമ്മിറ്റി അംഗവും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എസ്.സജീഷിനെ പാർട്ടിയിൽനിന്ന് സി.പി.എം. പുറത്താക്കി. കഴിഞ്ഞദിവസം കൂടിയ ഏരിയ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. സജീഷ് തെറ്റായ വിവരം നൽകി രണ്ടാമതും വിവാഹം കഴിച്ചെന്ന ആദ്യഭാര്യയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ 12-ന് കിളിമാനൂർ സ്വദേശിയെ സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹം കഴിച്ചെന്നാണ് പരാതി. വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചതിന് സജീഷിനെതിരേ നടപടിയാവശ്യപ്പെട്ട് പാർട്ടി അംഗമായ ആദ്യഭാര്യ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ജില്ലാ രജിസ്ട്രാർക്കും പരാതി കൊടുത്തിരുന്നു. കുടുംബപ്രശ്നങ്ങളുടെ പേരിൽ ആദ്യഭാര്യ നൽകിയ പരാതിയിലാണ് മാസങ്ങൾക്കുമുൻപ് സജീഷിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. വിഷയം പരിഹരിച്ചില്ലെങ്കിൽ പാർട്ടിയിൽനിന്നു പുറത്തുപോകേണ്ടിവരുമെന്ന് അന്ന് നേതൃത്വം അറിയിച്ചിരുന്നു. പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല തെറ്റായ വിവരം നൽകി വീണ്ടും വിവാഹം കഴിച്ചെന്ന പരാതികൂടി വന്നതോടെ പാർട്ടി കടുത്ത നടപടിയിലേക്ക് കടക്കുകയായിരുന്നു. Content Highlights:Second Marriage without divorce CPM dismissed party leader
from mathrubhumi.latestnews.rssfeed https://ift.tt/2VbYM99
via
IFTTT