ചെന്നൈ: തമിഴ് നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന സൂചനകൾ നൽകി അച്ഛൻ എസ്.എ.ചന്ദ്രശേഖർ. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിജയ് രാഷ്ട്രീയപ്രവേശം നടത്തുന്നതിനായി താനും കാത്തിരിക്കുകയാണെന്ന് ചന്ദ്രശേഖർ വ്യക്തമാക്കിയത്. മക്കൾ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്റെ കടമ. എല്ലാ അച്ഛന്മാരും ആ കടമ നിറവേറ്റും. അതുപോലെ മകൻ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാൽ ഞാൻ അത് നിറവേറ്റും. ഒരു നാൾ അത് സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രജനികാന്തിനെയും കമൽഹാസനെയും പിന്തുണച്ചതിൽ ഇപ്പോൾ ദു:ഖിക്കുന്നു. അവർ രാഷ്ട്രീയത്തിൽ വന്നാൽ തമിഴ്നാടിന് നല്ലത് വരുമെന്ന് കരുതിയിരുന്നു. എന്നാൽ രജനികാന്ത് തമിഴരെ പറ്റിക്കുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നത്. തൂത്തുക്കുടിയിൽ വെടിയേറ്റ് മരിച്ചവരെ രജനി തീവ്രവാദികളോട് ഉപമിച്ചു. തമിഴർ വേണ്ടെന്ന് പറയുന്ന സിഎഎയെ രജനി അനുകൂലിക്കുകയാണെന്നും ചന്ദ്രശേഖർ ആരോപിച്ചു. തമിഴ്നാട്ടിലെ ജനങ്ങൾ പലകാര്യങ്ങളിൽ കഷ്ടപ്പെടുന്നുണ്ട്. സിനിമകളിൽ അക്കാര്യങ്ങൾ ചർച്ച ചെയ്യാനും സാമൂഹിക പ്രസക്തിയുള്ള സന്ദേശങ്ങൾ നൽകാനുമാണ് ശ്രമിക്കുന്നത്. കേന്ദ്രസർക്കാരിനെ എതിർക്കുകയല്ല,ചില സംശയങ്ങൾ ചോദിക്കുകയാണ്. വിജയ്ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളർത്താൻ ചിലർ ശ്രമിക്കുന്നു. എന്നാൽ അതിനനുസരിച്ച് വിജയ് വളരുകയാണ്. സിനിമയിൽ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവർ ജീവിതത്തിലും അങ്ങനെയാവണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. നാളെ വിജയ് സിനിമയിൽ വന്നാലും ഇന്ന് സിനിമയിൽ പറയുന്നത് നടപ്പിലാക്കണമെന്നും ചന്ദ്രശേഖർ പറഞ്ഞു. വിജയ്യെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കിയ നടപടിയെക്കുറിച്ചും ചന്ദ്രശേഖർ പ്രതികരിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചെയ്തത് അവരുടെ ജോലി മാത്രമാണ്. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു. ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നു, പണം സമ്പാദിക്കുന്നു. കൃത്യമായി നികുതി അടയ്ക്കുന്നു. അതുകൊണ്ട് അതിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ചന്ദ്രശേഖർ പറഞ്ഞു. Content Highlights:S.A.Chandrasekhar gives hints about Vijays entry to politics
from mathrubhumi.latestnews.rssfeed https://ift.tt/32ip5Mr
via
IFTTT