Breaking

Wednesday, May 29, 2019

കർണാടകയിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്; എംഎൽഎമാർ വിട്ട് നിൽക്കുമോ എന്ന് ആശങ്ക 

ബെംഗളൂരു: കർണാടകത്തിൽ സഖ്യസർക്കാരിന്‍റെ ഭാവിയിൽ ആശങ്ക നിലനിൽക്കെ കോൺഗ്രസിന്‍റെ നിർണായക നിയമസഭാ കക്ഷി യോഗം ഇന്ന്. ആകെയുളള 79ൽ എത്ര എംഎൽഎമാർ യോഗത്തിനെത്തും എന്നത് നിർണായകമാവും. എംഎൽഎമാർ വിട്ട് നിന്നാൽ അത് സർക്കാരിന്റെ നിലനിൽപ്പ് അനിശ്ചിതത്വത്തിലാക്കും. വൈകീട്ട് ആറ് മണിക്ക് ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം.

വിമതസ്വരമുയർത്തിയ രമേഷ് ജാർക്കിഹോളി, തനിക്കൊപ്പം ആറ് എംഎൽഎമാർ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇവർ വിട്ടുനിൽക്കുകയാണെങ്കിൽ കോൺഗ്രസും ജെഡിഎസും വീണ്ടും സമ്മർദത്തിലാവും. കഴിഞ്ഞ രണ്ട് ദിവസമായി കോൺഗ്രസിലെ വിമത എംഎൽഎമാരുമായി മുഖ്യമന്ത്രി കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭാ വികസനത്തിൽ പരിഗണിക്കുമെന്ന് ഇവർക്ക് ഉറപ്പുനൽകിയതായാണ് സൂചന. ഈ ഉറപ്പിൽ അവർ ഉറച്ച് നിൽക്കുകയാണെങ്കിൽ സർക്കാരിന് ഭീഷണിയാകുന്ന തരത്തിലേക്ക് കാര്യങ്ങൾ പോവില്ല.

അതേസമയം, മുൻ മന്ത്രി രമേഷ് ജാർക്കിഹോളി, ചിക്കബല്ലാപുര എംഎൽഎ കെ സുധാകർ എന്നിവർ ബിജെപിയുടെ ബി എസ് യെദ്യൂരപ്പയുമായി സംസാരിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി. രമേഷ് ജാർക്കിഹോളിക്കൊപ്പമുളള വടക്കൻ കർണാടകത്തിലെ ആറ് എംഎൽഎമാരെ രാജിവെപ്പിക്കാനും ബിജെപി നീക്കമുണ്ട്. 



from Anweshanam | The Latest News From India http://bit.ly/2HHsVpw
via IFTTT