അങ്ങനെ ക്രിക്കറ്റിലെ വലിയൊരു നിഗൂഢത മറനീക്കി പുറത്തുവന്നിരിക്കുന്നു. തന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിൽ 37 പന്തുകളിൽ സെഞ്ചുറി നേടുമ്പോൾ തനിക്ക് 16 വയസ്സ് ആയിരുന്നില്ലെന്ന് പാക് താരം ഷാഹിദ് അഫ്രീദി വെളിപ്പെടുത്തിയിരിക്കുന്നു. ആത്മകഥയായ ഗെയിം ചെയ്ഞ്ചറിലാണ് അഫ്രീദിയുടെ തുറന്നുപറച്ചിൽ. ഇതോടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. അഫ്രീദി ജനിച്ചത് 1975-ലാണ്. എന്നാൽ ഔദ്യോഗിക രേഖകളിൽ ജനിച്ച വർഷം 1980 ആണ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ രേഖകളിൽ അഫ്രീദി ജനിച്ചത് 1980-ൽ ആണെന്നാണ്. ഇത് മറ്റുള്ളവരും പിന്തുടരുകയായിരുന്നു. എനിക്ക് അന്ന് 19 വയസ്സായിരുന്നു. പാക് ക്രിക്കറ്റ് ബോർഡ് പറയുന്നതുപോലെ 16 വയസ്സ് ആയിരുന്നില്ല. ഞാൻ ജനിച്ചത് 1975-ലാണ്. പക്ഷേ ഔദ്യോഗിക രേഖകളിൽ എന്റെ ജനന വർഷം തെറ്റായി രേഖപ്പെടുത്തുകയായിരുന്നു അഫ്രീദി ആത്മകഥയിൽ പറയുന്നു. പക്ഷേ അഫ്രീദി പറയുന്ന ഈ കണക്കിലും തെറ്റുകളുണ്ട്. 1996-ൽ നെയ്റോബിയിൽ ശ്രീലങ്കയ്ക്കെതിരേ ആയിരുന്നു അഫ്രീദിയുടെ റെക്കോഡ് സെഞ്ചുറി. അഫ്രീദി പറയുന്നതുപോലെ 1975-ലാണ് ജനിച്ചതെങ്കിൽ 1996-ൽ പാക് താരത്തിന് ഇരുപതോ ഇരുപത്തിയൊന്നോ വയസ്സുണ്ടാകും. അഫ്രീദി പറയുന്നതുപോലെ 19 വയസ്സ് ആയിരിക്കില്ല. അന്ന് 40 പന്തിൽ ആറു ഫോറും 11 സിക്സും സഹിതം 102 റൺസാണ് പാക് താരം അടിച്ചെടുത്തത്. ഈ വേഗമേറിയ സെഞ്ചുറി 18 വർഷത്തോളം തകർക്കപ്പൈടാത്ത റെക്കോഡായി നിലനിന്നിരുന്നു. ഇതോടെ അണ്ടർ-19 ടീമിൽ അഫ്രീദി കളിച്ചതും പാക് ക്രിക്കറ്റ് ബോർഡിനെ പ്രതിരോധത്തിലാക്കും. ആത്മകഥയിൽ പറയുന്നത് അനുസരിച്ച് ആ സമയങ്ങളിലും അഫ്രീദിയുടെ വയസ്സ് 19-ന് മുകളിലായിരുന്നു. Content Highlights: Shahid Afridi reveals his real age in autobiography
from mathrubhumi.latestnews.rssfeed http://bit.ly/2WkDW50
via
IFTTT