Breaking

Friday, July 17, 2020

അമേരിക്കയിൽ ട്വിറ്ററിലൂടെ ബിറ്റ്‌കോയിൻ തട്ടിപ്പ്; നുഴഞ്ഞുകയറിയത് പ്രമുഖരുടെ അക്കൗണ്ടിൽ

ന്യൂയോർക്ക്: ലോകത്തെ അതിസമ്പന്നരായ ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ്, ഇലോൺ മസ്ക് തുടങ്ങിയവരുടെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് ബിറ്റ് കോയിൻ ഇരട്ടിപ്പിച്ചുതരാം എന്ന സന്ദേശമയച്ച് ഹാക്കർമാർ. യു.എസ്. മുൻ പ്രസിഡന്റ് ബരാക് ഒബാമ, മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയവരുടെ അക്കൗണ്ടിൽനിന്നും സമാനമായ സന്ദേശം പോയി. മൂന്നുമണിക്കൂറിനുള്ളിൽ ആഗോളതലത്തിൽ 373 ട്വിറ്റർ ഉപോയോക്താക്കളിൽനിന്നായി 89 ലക്ഷം രൂപ (118,000 ഡോളർ) സന്ദേശത്തിൽ പറഞ്ഞിരുന്ന അക്കൗണ്ടിലേക്കെത്തി. ഏതെങ്കിലും സാമൂഹികമാധ്യമ സൈറ്റിലുണ്ടാകുന്ന ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണ് ഇതിനെ കണക്കാക്കുന്നത്. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ രണ്ടിനാണ് 1000 ബിറ്റ് കോയിൻ തന്നാൽ അരമണിക്കൂറിനുള്ളിൽ 2000 ആക്കിത്തരാം എന്നരീതിയിലുള്ള സന്ദേശം ഇവരുടെയെല്ലാം ട്വീറ്റായി പ്രത്യക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് കമ്പനി അന്വേഷണം തുടങ്ങിയതോടെ വെരിഫൈഡ് അക്കൗണ്ടുകളിൽനിന്നുപോലും പുതിയ ട്വീറ്റുകളിടാൻ കഴിയാത്ത സ്ഥിതിവന്നു. ഏകദേശം നാലുമണിക്കൂറിനുശേഷമാണ് ട്വിറ്ററിന് സേവനം പുനഃസ്ഥാപിക്കാനായത്. നുഴഞ്ഞുകയറ്റത്തിനുപിന്നിൽ ആരെന്നു കണ്ടെത്തിയിട്ടില്ല. എന്നാൽ, ഉത്തരകൊറിയയെയാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നതെന്ന് 'ന്യൂയോർക് ടൈംസ്' റിപ്പോർട്ട് ചെയ്തു. ട്വിറ്റർ പറയുന്നത് ട്വിറ്ററിന്റെ ആഭ്യന്തര കംപ്യൂട്ടർ സംവിധാനങ്ങൾ പ്രാപ്യമായ ഒട്ടേറെ ജീവനക്കാരുടെ അക്കൗണ്ടുകളിലും കടന്നുകയറ്റമുണ്ടായി. ആഭ്യന്തരസംവിധാനങ്ങളുപയോഗിച്ചാണ് ബൈഡനുൾപ്പെടെയുള്ളവരുടെ അക്കൗണ്ടിലൂടെ ബിറ്റ് കോയിൻ ട്വീറ്റിട്ടത്. 'ട്വിറ്ററിന് ഇത് കഠിനദിനം. ഇതു സംഭവിച്ചതിൽ ഞങ്ങൾ അസ്വസ്ഥരാണ്' -ജാക്ക് ഡോർസി, ട്വിറ്റർ ചീഫ് എക്സിക്യുട്ടീവ് വീഴ്ച ഗുരുതരമാവുന്നത് ട്വിറ്ററിന്റെ ആഭ്യന്തരസംവിധാനത്തിൽ ഒരുഭാഗത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ഏതാനും മണിക്കൂറുകളെങ്കിലും ഹാക്കർമാർക്കു കഴിഞ്ഞു. ട്വിറ്ററിന്റെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുൾപ്പെടെ പ്രമുഖരാഷ്ട്രത്തലൻമാർ ട്വിറ്റർ ഉപയോഗിക്കുന്നവരാണ്. ഇവരുടെ അക്കൗണ്ടിൽ നുഴഞ്ഞുകയറി വ്യാജസന്ദേശം പരത്തിയാൽ അത് ആഗോളസുരക്ഷയെത്തന്നെ ബാധിക്കാമെന്ന് സൈബർസുരക്ഷാ വിദഗ്ധർ പറയുന്നു. ട്വിറ്റർ അമേരിക്കൻ മൈക്രോബ്ലോഗിങ് സൈറ്റ്. ഉപയോക്താക്കൾക്ക് സന്ദേശങ്ങളിലൂടെ മറ്റുള്ളവരുമായി സംവദിക്കാം. ഈ സന്ദേശങ്ങളാണ് 'ട്വീറ്റുകൾ'. ഇരയായ പ്രമുഖർ ജെഫ് ബെസോസ് (ആമസോൺ മേധാവി) ഇലോൺ മസ്ക് (സ്പെയ്സ്എക്സ്, ടെസ്ല കമ്പനികളുടെ സ്ഥാപകൻ) ബിൽ ഗേറ്റ്സ് (മൈക്രോസോഫ്റ്റ് സ്ഥാപകൻ) ബരാക് ഒബാമ (യു.എസ്. മുൻ പ്രസിഡന്റ്) ജോ ബൈഡൻ (യു.എസ്. പ്രസിഡന്റ് സ്ഥാനാർഥി, മുൻ വൈസ് പ്രസിഡന്റ്) കന്യേ വെസ്റ്റ് (ഹിപ്ഹോപ് ഗായകൻ) കിം കർദാഷിയാൻ (ടി.വി. താരം) മൈക്കൽ ബ്ലൂംബെർഗ് (മാധ്യമരംഗത്തെ അതികായൻ) ഉബർ (ടാക്സി ആപ്) ആപ്പിൾ (ടെക് കമ്പനി) ബിറ്റ്കോയിൻ ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയം. കംപ്യൂട്ടർഭാഷയിലുള്ള പ്രോഗ്രാം അല്ലെങ്കിൽ കോഡ് ആണിത്. ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ ക്രിപ്റ്റോ കറൻസി എന്നും അറിയപ്പെടുന്നു. രാജ്യങ്ങളുടെ കേന്ദ്രബാങ്കുളോ ഇടനിലക്കാരോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര കറൻസി എന്ന ആശയത്തിൽനിന്നാണ് ഇതു രൂപംകൊണ്ടത്. Content Highlights: Major US Twitter accounts hacked in Bitcoin scam


from mathrubhumi.latestnews.rssfeed https://ift.tt/2B4Bc6u
via IFTTT