Breaking

Thursday, July 23, 2020

കേരളത്തിന്റെ മുത്തച്ഛൻ 119-ാം വയസ്സിൽ വിടവാങ്ങി

കൊല്ലം: കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ആൾ എന്ന വിശേഷണമുള്ള കേശവൻ ആശാൻ (119) അന്തരിച്ചു. ഇരുപതാം നൂറ്റാണ്ട് മുഴുവൻ കണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയ പട്ടാഴി വടക്കേക്കര മെതുകുമ്മേൽ നാരായണസദനത്തിൽ കേശവൻ നായർ ബുധനാഴ്ച ഉച്ചയ്ക്കാണ് അന്തരിച്ചത്. ആധാർ രേഖപ്രകാരം 1901 ജനുവരി ഒന്നാണ് അദ്ദേഹത്തിന്റെ ജന്മദിനം. ആയിരങ്ങളെ അക്ഷരം പഠിപ്പിച്ചയാളാണ് നാട്ടുകാരുടെ പ്രിയപ്പെട്ട കേശവനാശാൻ. 80 വയസ്സുകാരിയായ നാലാമത്തെ മകൾ ശാന്തമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. കാഴ്ചക്കുറവും ഒരു ചെവിക്ക് സ്വല്പം കേൾവിക്കുറവും ഉണ്ടായിരുന്നെങ്കിലും ഓർമകൾക്കും ധാരണകൾക്കും വാർധക്യം ബാധിച്ചിട്ടുണ്ടായിരുന്നില്ല. 90-ലെ വെള്ളപ്പൊക്കവും ഗാന്ധിജിയെ കാണാൻ പോയതും ചർക്കയിൽ നൂലുനൂറ്റ് വിറ്റതുമെല്ലാം അദ്ദേഹത്തിന് നല്ല ഓർമയുണ്ടായിരുന്നു. ഓഗസ്റ്റ് 15-ന് നാട്ടുകാരും സ്കൂൾ കുട്ടികളും ആശാനെ ആദരിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ പുതുവത്സരദിനത്തിൽ കേശവൻ നായരെപ്പറ്റി മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സംസ്കൃതം പഠിച്ചിട്ടുണ്ട് കേശവൻ നായർ. വൈദ്യകലാനിധിയായിരുന്ന അമ്മാവനാണ് ആദ്യം പഠിപ്പിച്ചത്. പിന്നെ ദയാനന്ദസരസ്വതി സ്ഥാപിച്ച സ്കൂളിൽ പോയി രഘുവംശവും അഷ്ടാംഗഹൃദയവും പഠിച്ചു. പലരെയും പഠിപ്പിച്ചു. ഒന്നിനോടും വലിയ ആഗ്രഹവും പ്രതിപത്തിയും ഇല്ലാത്തതാണ് തന്റെ ആരോഗ്യരഹസ്യമെന്ന് കേശവൻ നായർ പറഞ്ഞിട്ടുണ്ട്. രാവിലെ എഴുന്നേൽക്കും. കീർത്തനം പാടി കിടക്കും, യോഗയും പ്രാണായാമവും ചെയ്യും. കൃഷി ഉണ്ടായിരുന്നു. നന്നായി അധ്വാനിക്കും. കുട്ടികളെ പഠിപ്പിക്കും. അങ്ങനെയുള്ള ജീവിതചര്യയാവാം ആയുസ്സിന്റെ രഹസ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടുദിവസംമുമ്പുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. പിന്നെ കുറച്ച് ക്ഷീണം ഉണ്ടായി. വേറെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല -വാർഡ് മെമ്പറും അദ്ദേഹത്തിന്റെ ശിഷ്യയുമായ ലിൻസി പറഞ്ഞു. കേശവൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ എൺപതാം വയസ്സിലാണ് മരിച്ചത്. മക്കൾ: പരേതനായ വാസുദേവൻ നായർ, രാമചന്ദ്രൻ നായർ, ഗോപാലകൃഷ്ണൻ നായർ, ശാന്തമ്മ, ശാരദ. മരുമക്കൾ: ഭവാനിയമ്മ, പങ്കജാക്ഷിയമ്മ, ശ്രീകുമാരി. Content Highlights:Keralas oldest man dies at 119 at kollam


from mathrubhumi.latestnews.rssfeed https://ift.tt/32MyfmM
via IFTTT