Breaking

Thursday, July 23, 2020

കേരളത്തിന്റെ മുത്തച്ഛൻ 119-ാം വയസ്സിൽ വിടവാങ്ങി

കൊല്ലം : കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ആൾ എന്ന വിശേഷണമുള്ള കേശവൻ ആശാൻ (119) അന്തരിച്ചു. ഇരുപതാം നൂറ്റാണ്ട് മുഴുവൻ കണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയ പട്ടാഴി വടക്കേക്കര മെതുകുമ്മേൽ നാരായണസദനത്തിൽ കേശവൻ നായർ ബുധനാഴ്ച ഉച്ചയ്ക്കാണ് അന്തരിച്ചത്. ആധാർ രേഖപ്രകാരം 1901 ജനുവരി ഒന്നാണ് അദ്ദേഹത്തിന്റെ ജന്മദിനം. ആയിരങ്ങളെ അക്ഷരം പഠിപ്പിച്ചയാളാണ് നാട്ടുകാരുടെ പ്രിയപ്പെട്ട കേശവനാശാൻ. 80 വയസ്സുകാരിയായ നാലാമത്തെ മകൾ ശാന്തമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. കാഴ്ചക്കുറവും ഒരു ചെവിക്ക് സ്വല്പം കേൾവിക്കുറവും ഉണ്ടായിരുന്നെങ്കിലും ഓർമകൾക്കും ധാരണകൾക്കും വാർധക്യം ബാധിച്ചിട്ടുണ്ടായിരുന്നില്ല. 90-ലെ വെള്ളപ്പൊക്കവും ഗാന്ധിജിയെ കാണാൻ പോയതും ചർക്കയിൽ നൂലുനൂറ്റ്‌ വിറ്റതുമെല്ലാം അദ്ദേഹത്തിന് നല്ല ഓർമയുണ്ടായിരുന്നു. ഓഗസ്റ്റ്‌ 15-ന് നാട്ടുകാരും സ്കൂൾ കുട്ടികളും ആശാനെ ആദരിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ പുതുവത്സരദിനത്തിൽ കേശവൻ നായരെപ്പറ്റി മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഭാര്യ: പരേതയായ പാറുക്കുട്ടിയമ്മ. മക്കൾ: പരേതനായ വാസുദേവൻ നായർ, രാമചന്ദ്രൻ നായർ, ഗോപാലകൃഷ്ണൻ നായർ, ശാന്തമ്മ, ശാരദ. മരുമക്കൾ: ഭവാനിയമ്മ, പങ്കജാക്ഷിയമ്മ, ശ്രീകുമാരി.


from mathrubhumi.latestnews.rssfeed https://ift.tt/3jvbgSR
via IFTTT