ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ആറാം സീസണിലെ തിരിച്ചടിയെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കം നേരത്തേ ആരംഭിച്ചു. ജംഷേദ്പുർ നായകനും സ്പാനിഷ് താരവുമായ ടിറി, ഗോൾകീപ്പർമാരായ പ്രഭ്ശുഖൻ സിങ്, അൽബിനോ ഗോമസ് എന്നിവരുമായി ടീം ധാരണയിലെത്തിയതായാണ് സൂചന. പ്രതിരോധനിര താരങ്ങൾക്കേറ്റ പരിക്കാണ് ബ്ലാസ്റ്റേഴ്സിന് ഇത്തവണ തിരിച്ചടിയായത്. ഇതിനെ മറികടക്കാനാണ് പരിചയസമ്പന്നനായ പ്രതിരോധനിരക്കാരൻ ഹോസെ ലൂയി എസ്പിനോസ അറോയ എന്ന ടിറിയെ കൊണ്ടുവരുന്നത്. താരവുമായി ക്ലബ്ബ് പ്രീസീസൺ കരാറിലെത്തിയിട്ടുണ്ട്. പരിക്കുമൂലം ഇത്തവണ ജംഷേദ്പുരിനായി അധികം മത്സരം കളിച്ചിട്ടില്ല. 2017 മുതൽ ജംഷേദ്പുരിനായി കളിക്കുന്ന താരം 36 മത്സരങ്ങളിൽ ബൂട്ടുകെട്ടി. 2015, 16 സീസണുകളിൽ എ.ടി.കെ. കൊൽക്കത്ത ടീമിനായി കളിച്ചു. 28-കാരനായ താരം അത്ലറ്റിക്കോ മഡ്രിഡ് ബി ടീമിലും കളിച്ചിട്ടുണ്ട്. ഇത്തവണ സെൻട്രൽ ഡിഫൻഡർമാരായ സന്ദേശ് ജിംഗാൻ, ജിയാനി സുയ്വർലൂൺ, ജെയ്റോ റോഡ്രിഗസ് എന്നിവർക്കേറ്റ പരിക്ക് ടീമിന്റെ താളം തെറ്റിച്ചിരുന്നു. ഇതാണ് നേരത്തേതന്നെ മികച്ച സെൻട്രൽ ഡിഫൻഡറെ ടീമിലെത്തിക്കാനുള്ള കാരണം. ബെംഗളൂരു എഫ്.സി.യിൽനിന്നാണ് 19-കാരൻ ഗോൾ കീപ്പർ പ്രഭ്ശുഖൻ ഗില്ലിനെ കൊണ്ടുവരുന്നത്. ടീമിൽ അവസരം ലഭിക്കാത്തതാണ് ഗില്ലിനെ ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ പ്രേരിപ്പിച്ചത്. ഇന്ത്യൻ ആരോസിന്റെ മുൻ താരം കൂടിയാണ്. ഇതിനുപുറമേ പരിചയസമ്പന്നനായ അൽബിനോ ഗോമസിനെ ഒഡിഷ എഫ്.സി.യിൽനിന്നാണ് സ്വന്തമാക്കുന്നത്. ഇത്തവണ ഗോൾ കീപ്പർമാരുടെ കാര്യത്തിലും കേരള ടീമിന് പ്രതിസന്ധിയുണ്ടായിരുന്നു. ഇന്ത്യൻ ആരോസ് സ്ട്രൈക്കർ വിക്രം പ്രതാപ് സിങ്ങിനെ ടീമിലെടുക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിനുപുറമേ ഐ ലീഗ് ക്ലബ്ബ് മോഹൻ ബഗാന് വായ്പ അടിസ്ഥാനത്തിൽ നൽകിയ മധ്യനിരതാരം നോങ്ഡാബ നാവോറെം തിരിച്ചെത്തിയേക്കും. നാവോറെം സീസണിൽ മികച്ചഫോമിലാണ്. Content Highlights: Kerala blasters to sign Tiri
from mathrubhumi.latestnews.rssfeed https://ift.tt/2PgiBZ3
via
IFTTT