Breaking

Saturday, May 4, 2019

യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം; എസ്എഫ്ഐയിലെ വനിതാ നേതാക്കള്‍ക്കെതിരെ പെണ്‍കുട്ടിയുടെ കുറിപ്പ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയെ തുടർന്നെന്ന് ആത്മഹത്യാകുറിപ്പ്. എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് കത്തില്‍ പറയുന്നത്. സംഘടനാ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഒറ്റപ്പെടുത്തിയെന്നും കുറിപ്പില്‍ പറയുന്നു. അപകടനില തരണം ചെയ്ത പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥിനിയായ ആറ്റിങ്ങല്‍ സ്വദേശിനിയെ ഇന്ന് രാവിലെയാണ് കോളേജിലെ റസ്റ്റ് റൂമില്‍ കൈഞരമ്പുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ കുട്ടിക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ആത്മഹത്യാ ശ്രമം അറിയുന്നത്. കോളജിലെ എസ്.എഫ്.ഐ നേതാക്കളുടെ ഇടപെടലിലുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാ കുറിപ്പ്. 

നിരന്തരം സംഘടനയുടെ പരിപാടികള്‍ക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ല. പ്രിന്‍സിപ്പാളിനോട് പരാതിപ്പെട്ടതോടെ കോളജില്‍ ഒറ്റപ്പെടുത്തി. നന്നായി പഠിക്കാമെന്ന് കരുതിയാണ് യൂണിവേഴ്സിറ്റി കോളജിലെത്തിയത്. എന്നാല്‍ അത് സാധിക്കില്ലെന്ന് ഉറപ്പായതായും കത്തിലുണ്ട്. രണ്ട് വനിതാ നേതാക്കളുടെ പേരും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. 

പ്രിൻസിപ്പലിനോടടക്കം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. എന്നാൽ പരാതിയൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പ്രിൻസിപ്പലിന്റെ പ്രതികരണം. കോളേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തില്‍  പൊലീസ് അന്വേഷണം നടക്കുകയാണ്.
 



from Anweshanam | The Latest News From India http://bit.ly/2LkoVPE
via IFTTT