Breaking

Thursday, May 23, 2019

മലയാളിയുടെ കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധിക്കെതിരേ അപ്പീൽനൽകി

അബഹ (സൗദി അറേബ്യ): മോഷണക്കേസിൽ ആറുമാസമായി സൗദി ജയിലിൽ കഴിയുന്ന മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധിക്കെതിരേ സോഷ്യൽ ഫോറത്തിന്റെ സഹായത്തോടെ മേൽക്കോടതിയിൽ അപ്പീൽ നൽകി. സൗദി അറേബ്യയിലെ തെക്കൻ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനൽ കോടതിയിലെ മൂന്നംഗബെഞ്ചാണ് കഴിഞ്ഞമാസം ആലപ്പുഴ സ്വദേശിയുടെ വലത് കൈപ്പത്തി മുറിച്ചുമാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചത്. അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള പ്രമുഖ സൗദി റെസ്റ്റോറന്റിലെ ലോക്കറിൽനിന്ന് ഒരു ലക്ഷത്തിലേറെ റിയാൽ (18 ലക്ഷത്തോളം രൂപ) നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേസ്ഥാപനത്തിൽ ആറുവർഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലാകുന്നത്. നഷ്ടപ്പെട്ട മുഴുവൻ തുകയും അന്വേഷണ ഉദ്യോഗസ്ഥർ യുവാവിന്റെ താമസസ്ഥലത്തെ കുളിമുറിയിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശരിയത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി വിധിക്കുകയായിരുന്നു. ഒപ്പം ജോലിചെയ്തിരുന്ന കൊല്ലം സ്വദേശി മാതാവിന്റെ ചികിത്സാർഥം നാട്ടിൽപ്പോയപ്പോൾ ഇദ്ദേഹമാണ് ജാമ്യംനിന്നത്. അദ്ദേഹം തിരിച്ചുവരാതിരുന്നപ്പോൾ സ്പോൺസർ ഇദ്ദേഹത്തിൽനിന്ന് 24,000 റിയാൽ (ഏകദേശം മൂന്നരലക്ഷം രൂപ) ഈടാക്കുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടിൽനിന്ന് കടംവാങ്ങിയും മറ്റുമാണ് സ്പോൺസർക്ക് ഈ സംഖ്യ കൊടുത്തുതീർത്തത്. ഭാഷ വശമില്ലാത്തതിനാലും ഭയംമൂലവും കാര്യങ്ങൾ കോടതിയെ വേണ്ടരീതിയിൽ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് ഇദ്ദേഹം പറഞ്ഞു. Content Highlights:Saudi Arabia, Court


from mathrubhumi.latestnews.rssfeed http://bit.ly/2VY6Z2a
via IFTTT