ന്യൂഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമാകും.മന്ത്രിമാരുടെ പട്ടിക വൈകിട്ടോടെ രാഷ്ട്രപതിക്കു കൈമാറുമെന്നാണ് സൂചന. മന്ത്രിമാരെ തീരുമാനിക്കാനായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അഞ്ചു മണിക്കൂറോളം ചര്‍ച്ച നടത്തി.
അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകണോയെന്ന വിഷയവും ചര്‍ച്ചയായെന്നാണു റിപ്പോര്‍ട്ട്.എന്നാല്‍ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അമിത് ഷാ അധ്യക്ഷസ്ഥാനത്തു തന്നെ തുടരണമെന്നാണു പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ ഈ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ബിജെപിക്കു നിര്‍ണായകമാണ്. അടത്ത വര്‍ഷം ഡല്‍ഹി, ബിഹാര്‍ തിരഞ്ഞെടുപ്പുകളും നടക്കാനിരിക്കുകയാണ്.
നാളെ വൈകീട്ട് 7ന് രാഷ്ട്രപതി ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞ.രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, സ്മൃതി ഇറാനി, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങി ഒന്നാം മോദി മന്ത്രിസഭയിലുണ്ടായിരുന്നവര്‍ക്ക് ഇത്തവണയും ഇടമുണ്ടാകും.രാഷ്ട്രീയ ഏറ്റുമുട്ടല്‍ തുടരുന്നതിനിടയിലും മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നു ഡല്‍ഹിയിലെത്തും.ധനം, ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകളില്‍ മാറ്റം ഉണ്ടാകുമെന്നാണു സൂചന.
ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന അരുണ്‍ ജയ്റ്റ്‌ലി മന്ത്രിസഭയിലുണ്ടാകാനുള്ള സാധ്യത കുറവാണെന്നു പറയുമ്പോഴും ദിവസങ്ങള്‍ക്കു മുമ്പ് മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.വലിയ മാറ്റങ്ങളില്ലാതെ ഇക്കുറി വന്‍നേട്ടം സ്വന്തമാക്കിയ സംസ്ഥാനങ്ങളിലെ പ്രതിനിധികളെകൂടി ഉള്‍പ്പെടെ മന്ത്രിസഭ നിലനിര്‍ത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.ബംഗാളിന്റെ പ്രാതിനിധ്യമായി ബാബുല്‍ സുപ്രിയോ, രൂപ ഗാംഗുലി, ലോക്കറ്റ് ചാറ്റര്‍ജി, ദീലിപ് ഘോഷ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. രാം ചന്ദ്ര പ്രസാദ് സിങ്, രാജീവ് രഞ്ജന്‍ സിങ് എന്നിവരുടെ പേരുകളാണ് ജെഡിയു ക്യാംപിലെ ചര്‍ച്ച.
കര്‍ണാടകയിലെ യുവനേതാവ് തേജസ്വി സൂര്യയും മന്ത്രിസഭയില്‍ അംഗമായേക്കാം.എല്‍ജെപിയെ പ്രതിനിധികരിച്ച് റാം വിലാസ് പാസ്വാന്‍ ഇത്തവണയും തുടരും. അനില്‍ ദേശായ്, സഞ്ജയ് റൗത്ത്, അരവിന്ദ് സാവന്ത് എന്നിവരെയാണ് ശിവസേന പരിഗണിക്കുന്നത്.ഹര്‍സിമ്രത് കൗര്‍ ബാദലിനാണ് ശിരോമണി അകാലിദളില്‍ നിന്ന് സാധ്യത കൂടുതല്‍.സന്തോഷ് ഗാങ്വറോ, മേനക ഗാന്ധിയോ ആകും പ്രോടെം സ്പീക്കര്‍. മോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യം ആരാകുമെന്നു വ്യക്തമല്ല. കുമ്മനം രാജശേഖരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, സുരേഷ് ഗോപി, വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് സാധ്യതാപട്ടികയിലുയര്‍ന്നു കേള്‍ക്കുന്നു.
from Anweshanam | The Latest News From India http://bit.ly/2Ww9XdY
via IFTTT