Breaking

Wednesday, May 29, 2019

കരിക്ക് കിട്ടാനില്ല: കേരളത്തിലെ കരിക്കിന് വിദേശത്ത് 280 രൂപ

കൊച്ചി:രുചിയും മധുരവും കൂടുതലായതിനാൽ വിദേശ വിപണിയിൽ പ്രിയം കേരള കരിക്കിന്. എന്നാൽ, കേരളത്തിൽ ആവശ്യമായ കരിക്ക് കിട്ടാനില്ലാത്തതിനാൽ കേരള യൂണിറ്റുകൾ മറ്റ് സംസ്ഥാനങ്ങൾ ലക്ഷ്യംവച്ച് നീങ്ങുകയാണ്. ഒമാൻ, സൗദി, ദുബായ് തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. കൂടുതലും പാലക്കാട്, അട്ടപ്പാടി പ്രദേശങ്ങളിൽ നിന്നുള്ള കരിക്കുകളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നത്. 20 രൂപയ്ക്ക് ലഭിച്ചിരുന്ന കരിക്കിന് വില കൂടിയതും ഉത്പാദകർ വലിയ വില പ്രതീക്ഷിച്ച് തേങ്ങ, വെളിച്ചെണ്ണ എന്നിവയ്ക്ക് പ്രാധാന്യം നൽകിയതും കരിക്ക് ലഭ്യത കുറച്ചു. കരിക്കിന് സാധാരണ കടകളിൽ നിലവിൽ 40 രൂപയോളമാണ് വില. കർഷകരിൽനിന്നു നേരിട്ട് കരിക്ക് വാങ്ങി വിവിധ ഘട്ടങ്ങളിലെ പ്രോസസിങ്ങും പാക്കിങ്ങും കഴിഞ്ഞാണ് കയറ്റി അയയ്ക്കുന്നത്. കേരളത്തിലെ കരിക്കിന് വിദേശത്ത് 280 രൂപയോളമാണ് വില. നിലവിൽ കരിക്ക് കിട്ടാനില്ലാത്തതിനാൽ മറ്റ് സംസ്ഥാനങ്ങളെയാണ് കയറ്റുമതിക്കാർ ആശ്രയിക്കുന്നത്. ഇവിടെ കരിക്കിന് 20 രൂപയോളമാണ് വില. കേരളത്തെക്കാൾ ഉത്പാദന ചെലവും മറ്റും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ കുറവായതാണ് ഇവിടെ വില കുറയാനുള്ള പ്രധാന കാരണം. ആഴ്ചയിൽ 1500-ഓളം കരിക്കുകളാണ് കയറ്റി അയച്ചിരുന്നത്. വിദേശത്തു നിന്ന് ഓർഡറുകൾ വരുന്നുണ്ട്. എന്നാൽ, കരിക്ക് കിട്ടാനില്ലാത്തതിനാൽ ഓർഡറുകൾ എടുക്കാറില്ലെന്ന് കരിക്ക് കയറ്റുമതി സംരംഭകൻ ഷാജഹാൻ പറഞ്ഞു. ജി.എസ്.ടി. നടപ്പാക്കിയതോടെ ഈ മേഖലയിൽ നിന്ന് പലരും പിന്മാറി. ജി.എസ്.ടി. കൂടി നൽകുമ്പോഴെക്കും സംരംഭകർക്ക് നഷ്ടം കൂടുതലാണ്. Content Highlights:Kerala Coconut exporting


from mathrubhumi.latestnews.rssfeed http://bit.ly/2wwEgSV
via IFTTT