Breaking

Wednesday, July 22, 2020

യു.എ.ഇ. കോൺസുലേറ്റുമായുള്ള സംസ്ഥാനബന്ധം കേന്ദ്രം പരിശോധിക്കുന്നു

തിരുവനന്തപുരം : വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ മറ്റൊരു കോൺസുലേറ്റിനും നൽകാത്ത പരിഗണന ഡി.ജി.പി. ലോക്നാഥ് െബഹ്റ യു.എ.ഇ. കോൺസുലേറ്റിനു നൽകിയതിൽ ദുരൂഹത. സംഭവത്തിൽ ഗൗരവമുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നു ബോധ്യപ്പെട്ടാൽ കേന്ദ്രം ചീഫ് സെക്രട്ടറിയോട് വിശദീകരണംതേടും. ഇതിനുശേഷം ഇത് അന്വേഷണപരിധിയിൽപെടുത്തണോ എന്നകാര്യം എൻ.െഎ.എ. പരിശോധിക്കും. വിദേശരാജ്യങ്ങളുടെ കോൺസുലേറ്റുകളുമായുള്ള ബന്ധം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ആവണമെന്നാണ് ചട്ടം. കോൺസുലേറ്റുകൾക്ക് സുരക്ഷ നൽകണമെന്നത് പൊതുനിർദേശമാണ്. എന്നാൽ, ഇത് ഏതു പരിധിവരെയാവാമെന്ന് നിർദേശിക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്. നയതന്ത്ര പ്രതിനിധികൾക്ക് വ്യക്തിസുരക്ഷയ്ക്ക് പോലീസിനെ നൽകാറില്ല. യു.എ.ഇ. കോൺസുലേറ്റ് ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി. ഗൺമാനെ നൽകിയത്. അത് ഡി.ജി.പി. തീരുമാനിക്കേണ്ട വിഷയമല്ലെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. വ്യക്തികൾക്ക് സുരക്ഷയൊരുക്കാൻ മന്ത്രാലയം അനുമതി നൽകണം. അത്തരം അനുമതിക്കുമുമ്പായി നയതന്ത്രപ്രതിനിധികൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിക്കുകയുംവേണം. എന്നാൽ, കേന്ദ്രത്തെ അറിയിക്കുകപോലും ചെയ്യാതെയാണ് ഡി.ജി.പി. യു.എ.ഇ. കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധികൾക്ക് ഗൺമാനെ നിയോഗിച്ചത്. സംസ്ഥാന പ്രോട്ടോക്കോൾ ഉദ്യോഗസ്ഥനാണ് കേന്ദ്രനിർദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടത്. എന്നാൽ, കേന്ദ്രം നേരിട്ട് വിശദീകരണം തേടുക ചീഫ് സെക്രട്ടറിയോടാകും. ഡി.ജി.പി. കേന്ദ്രസർവീസിലുള്ള വ്യക്തിയായതിനാൽ വീഴ്ച ബോധ്യപ്പെട്ടാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും വിദേശകാര്യമന്ത്രാലയം റിപ്പോർട്ട് നൽകും. സർക്കാർതലത്തിൽ മന്ത്രിയും സുരക്ഷയുടെ കാര്യത്തിൽ ഡി.ജി.പി.യും യു.എ.ഇ. കോൺസുലേറ്റിനോടു കാണിച്ച 'പ്രത്യേക മമത' കേന്ദ്രം പരിശോധിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ മാർഗരേഖ ലംഘിച്ചാണ് മന്ത്രി കെ.ടി. ജലീൽ കോൺസുലേറ്റിൽ ഇടപെട്ടതെന്നാണ് കേന്ദ്രസർക്കാർ പ്രാഥമികമായി വിലയിരുത്തുന്നത്. നാല് കോൺസുലേറ്റുകളേക്കാളും പരിഗണന സംസ്ഥാനത്ത് യു.എ.ഇ., മാലി, റഷ്യ, ജർമനി, ശ്രീലങ്ക എന്നിവയുടെ കോൺസുലേറ്റുകളാണുള്ളത്. ഇതിൽ യു.എ.ഇ. കോൺസുലേറ്റിലെ പ്രതിനിധികൾക്കുമാത്രമാണ് ഡി.ജി.പി. പോലീസ് സുരക്ഷ ഒരുക്കിയത്. സംസ്ഥാനത്തെ മറ്റു കോൺസുലേറ്റുകളുടെ കാര്യത്തിൽ സർക്കാരിനോ പോലീസിനോ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വിലയിരുത്തുന്നത്. മറ്റു നാല് കോൺസുലേറ്റുകളുമായും സർക്കാർ പ്രതിനിധികൾ നേരിട്ട് ബന്ധപ്പെട്ടിട്ടുമില്ല. Content Highlight: Center examining the states relationship with UAE Consulate


from mathrubhumi.latestnews.rssfeed https://ift.tt/3fQg7fk
via IFTTT