Breaking

Friday, May 17, 2019

ഊബറിനെയും ഒലയെയും വെല്ലാൻ മലയാളി സംരംഭം ‘പിയു’

കൊച്ചി:ഓൺലൈൻ ഓട്ടോ, ടാക്സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം. മൈൻഡ് മാസ്റ്റർ ടെക്നോളജി എന്ന സംരംഭമാണ് 'പിയു' എന്ന പേരിൽ അസംഘടിത ഓട്ടോ, കാർ ടാക്സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്ഫോം ഒരുക്കുന്നത്. ജി.പി.എസ്. അധിഷ്ഠിതമായാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. മറ്റ് ഓൺലൈൻ ടാക്സി കമ്പനികൾ ഡ്രൈവർമാരിൽനിന്ന് 26 ശതമാനം കമ്മിഷൻ ഇൗടാക്കുമ്പോൾ പിയു കമ്മിഷൻ വാങ്ങില്ല. പകരം സബ്സ്ക്രിപ്ഷൻ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വർഷം മൊത്തം 19,200 രൂപ വരും. പിയു ആപ്പ് ഡൗൺലോഡ് ചെയ്ത ഒരു യാത്രികൻ മറ്റ് അഞ്ചു പേർക്ക് അത് ശുപാർശ ചെയ്യുകയും അവർ ആപ്പ് ഡൗൺലോഡ് ചെയ്യുകയും ഒരു യാത്രയെങ്കിലും നടത്തുകയും ചെയ്താൽ ആദ്യ യാത്രികൻ ഗോൾഡൻ കസ്റ്റമർ ആകും. മാസം നാല് യാത്രകൾ എങ്കിലും നടത്തുന്ന ഗോൾഡൻ കസ്റ്റമർ ആർ.പി.എസ്. ആനുകൂല്യത്തിന് അർഹനാകും. ആർ.പി.എസ്. (റൈഡ് പ്രോഫിറ്റ് ഷെയർ) സ്കീം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സാമ്പത്തിക ആനുകൂല്യം നേടാനും അവസരമുണ്ട്. പിയു ആപ് ഉപയോഗിക്കുന്നവർ സർചാർജുകൾ നൽകേണ്ടതില്ല. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കണ്ണൂർ, കൊല്ലം, മലപ്പുറം ജില്ലകളിൽ ഈ മാസം പ്രവർത്തനം തുടങ്ങും. സർവീസ് തുടങ്ങി ആദ്യ ആറു മാസത്തിനുള്ളിൽ 800 പേർക്ക് പ്രത്യക്ഷത്തിൽ തന്നെ തൊഴിൽ ലഭിക്കും. വാലറ്റ് സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. വാലറ്റിൽ റീച്ചാർജ് ചെയ്ത് ഉപയോഗിക്കാം. കൂടാതെ ഓഫറുകളും ലഭിക്കും. ആദ്യഘട്ടം കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളും പിന്നീട് മഹാരാഷ്ട്ര അടക്കം 10 സംസ്ഥാനങ്ങളുമാണ് ലക്ഷ്യം വയ്ക്കുന്നത്. അശോക് ജോർജ് ജേക്കബ്, ജി.പി. രമേഷ്, ശിവദാസൻ നായർ എന്നിവരാണ് സംരംഭത്തിന്റെ അമരക്കാർ.


from mathrubhumi.latestnews.rssfeed http://bit.ly/2Q85LeN
via IFTTT