Breaking

Friday, May 24, 2019

പിഴച്ചുപോയ കണക്കുകളിൽ ഞെട്ടിത്തരിച്ച് ബി.ജെപി.

മോദിതരംഗത്തിനിടയിലും കൂട്ടിവെച്ച കണക്കുകകളെല്ലാം പിഴച്ചുപോയതിന്റെ ഞെട്ടലിൽനിന്ന് കേരളത്തിലെ ബി.ജെ.പി. ഉടനെങ്ങും കരകയറില്ല. ഇന്ത്യയുടെ ഭരണം ഒരിക്കൽക്കൂടി കൈയടക്കിയതിന്റെ ആഹ്ലാദം ബി.ജെ.പിയും സംഘപരിവാർ സംഘടനകളും രാജ്യമാകെ കൊണ്ടാടുമ്പോൾ കേരളത്തിൽ ഒരു സീറ്റെങ്കിലുമെന്ന മോഹം പൊലിഞ്ഞത് അവരെ തളർത്തി. ശബരിമലയിലെ വിശ്വാസസംരക്ഷണപ്പോരാട്ടങ്ങൾ അനുകൂലമായി വോട്ടായില്ലെന്ന യാഥാർഥ്യം ബി.ജെ.പി.യെയും ആർ.എസ്.എസിനെയും വേട്ടയാടുകയാണ്. തിരുവനന്തപുരത്ത് പ്രതീക്ഷിച്ച വിജയം കുമ്മനം രാജശേഖരനെ കൈവിട്ടതും പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ മൂന്നാംസ്ഥാനത്തേക്കു തള്ളപ്പെട്ടതും നിരാശയുടെ കയത്തിലേക്കാണ് ബി.ജെ.പിയെയും ആർ.എസ്.എസിനെയും വീഴ്ത്തിയത്. വോട്ടുവിഹിതം ഉയർന്നതിൽ ആശ്വസിക്കാമെങ്കിലും പാർട്ടി ഇനി നേരിടേണ്ടിവരുന്നത് പൊട്ടിത്തെറിയുടെ ദിനങ്ങൾ. ഇത്തവണ കഴിഞ്ഞല്ലെങ്കിൽ വിജയം ഇനിയെന്ന് എന്ന ചോദ്യത്തിന് ഉത്തരം അകലെയാണ്. വിജയപ്രതീക്ഷ പുലർത്തിയ മണ്ഡലങ്ങളിലടക്കം സംഘടനാ പ്രവർത്തനവും തിരഞ്ഞെടുപ്പു പ്രവർത്തനവും എക്കാലത്തേക്കാളും ഇത്തവണ മെച്ചപ്പട്ടതായിരുന്നു. ആർ.എസ്.എസ്.തന്നെ നേതൃത്വം ഏറ്റെടുത്തു. സ്ഥാനാർഥി നിർണയത്തിലും ആർ.എസ്.എസിന്റെ സ്വാധീനമുണ്ടായി. പ്രധാനമന്ത്രി നാലുതവണ കേരളത്തിൽ പ്രചാരണത്തിനെത്തി. ദേശീയ അധ്യക്ഷൻ അമിത്ഷായും മറ്റു നേതാക്കളും വന്നുകൊണ്ടേയിരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശ്ശൂരും പ്രചാരണത്തിലൂടെ ജനക്കൂട്ടത്തെ ഇളക്കിമറിക്കാൻ പാർട്ടിക്കും സംഘപരിവാർ സംഘടനകൾക്കുമായി. സർവേ ഫലങ്ങളിലും എക്സിറ്റ് പോളുകളിലും കുമ്മനത്തിന് വിജയം പ്രവചിച്ചു. പത്തനംതിട്ടയും അക്കൗണ്ടിലേക്ക് പ്രതീക്ഷിക്കാമെന്നായി. സർവോപരി ശബരിമലയ്ക്കുവേണ്ടി പാർട്ടിയും കർമസമിതിയും നടത്തിയ പോരാട്ടങ്ങൾ നൽകിയ ആത്മവിശ്വാസം എത്രയോ ഇരട്ടിയായിരുന്നു. എന്നിട്ടും ശബരിമലയിലെ യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധിയുണ്ടായപ്പോൾ സംസ്ഥാനസർക്കാരെടുത്ത നിലപാടിനെതിരേയുള്ള ഹിന്ദുസമൂഹത്തിന്റെ പ്രതിഷേധം യു.ഡി.എഫിന് അനുകൂലമായി വോട്ടാകുന്നതാണ് കണ്ടത്. ബി.ജെ.പി. വിതച്ചു, യു.ഡി.എഫ്. കൊയ്തു. തിരുവനന്തപുരത്ത് 2014-ൽ കിട്ടിയ നാലുമണ്ഡലങ്ങളിലെ ലീഡ് ഇത്തവണ നേമത്തുമാത്രമായി ചുരുങ്ങിയതാണ് ഏറ്റവും വലിയ ഞെട്ടൽ. സ്ഥാനാർഥി നിർണയം വൈകിയതിലെ ആശയക്കുഴപ്പം കുറച്ചൊന്നുമല്ല ബി.ജെ.പിയെ അലട്ടിയത്. പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ നിലപാടുകൾ മാറിക്കൊണ്ടേയിരുന്നു. ഒടുവിൽ ഉപാധികളോടെ തൃശ്ശൂരിൽ മത്സരിക്കാമെന്നേറ്റ തുഷാർ വെള്ളാപ്പള്ളി വയാട്ടിലേക്കു മാറിയപ്പോൾ പകരക്കാരമായ സുരേഷ് ഗോപിയാണ് മികച്ചൊരു മത്സരമുണ്ടാക്കിയത്. തൃശ്ശൂർ പ്രതീക്ഷിച്ചിരുന്ന കെ. സുരേന്ദ്രന് പത്തനംതിട്ടയ്ക്ക് നറുക്കുവീഴുമ്പോഴേയ്ക്കും വളരെ വൈകി. എന്നിട്ടും സുരേന്ദ്രൻ ഉയർത്തിയ ആരവം ചെറുതായിരുന്നില്ല. നേടിയ വോട്ടിലും വർധന. ആദ്യം പാലക്കാട്ടേക്കു പരിഗണിച്ച ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ തൃശ്ശൂരോ പാലക്കാട്ടോ മത്സരിപ്പിക്കാതെ ആറ്റിങ്ങലേക്ക് മാറ്റി. ഇവിടെ അവർ വോട്ടുവിഹിതം വൻതോതിൽ ഉയർത്തിയെങ്കിലും പാലക്കാട്ടായിരുന്നെങ്കിൽ ഇതിലും മെച്ചപ്പെട്ടേനെയെന്നുപോലും ബി.ജെ.പി ക്യാമ്പുകൾ വിലയിരുത്തുന്നു. എല്ലാ മണ്ഡലങ്ങളിലും എൻ.ഡി.എയുടെ വോട്ടുവിഹിതം ഉയർന്നപ്പോൾ ബി.ജെ.പി. സ്ഥാനാർഥികളുടെ ചില മണ്ഡലത്തിലാകട്ടെ അത് ഒന്നരയിരട്ടിലേറെയായി. ഇതിൽ ശബരിമലയുടെ വിഹിതം ഉറപ്പായുണ്ടെന്നു ബി.ജെ.പി. ആശ്വസിക്കുന്നു. Content Highlights:Election result Kerala, BJP


from mathrubhumi.latestnews.rssfeed http://bit.ly/2JYjPq8
via IFTTT