കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ചെലവ് ചുരുക്കാൻ മാർഗങ്ങൾ തേടി ഐ.ടി. കമ്പനികൾ. ഓഫീസിന്റെ വലിപ്പം കുറയ്ക്കുന്നതുൾപ്പെടെയുള്ള മാർഗങ്ങൾ ഇവർ സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന ഐ.ടി.പാർക്കുകളിൽ നടത്തിയ പ്രാഥമിക സർവേയിലെ കണക്കു പ്രകാരം മേഖലയിലുള്ള 80 ശതമാനത്തോളം പേർക്കും വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കമ്പനികളും തൊഴിലിന്റെയും വരുമാനത്തിൻറെയും കാര്യത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്. സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിലെ പല കമ്പനികളും കൈവശമുള്ള സ്ഥലത്തിന്റെ നല്ലൊരു ഭാഗം മടക്കി നൽകാൻ ശ്രമം തുടങ്ങി. 'ജീവനക്കാരെല്ലാം വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. 450 പേർക്ക് ജോലി ചെയ്യാനുള്ള സ്ഥലമാണ് ഞങ്ങൾക്ക് ഐ.ടി. പാർക്കിലുള്ളത്. 100 പേർക്കുള്ള സൗകര്യം നിലനിർത്തി ബാക്കി മടക്കി നൽകും' - ഒരു പ്രധാന ഐ.ടി. കമ്പനിയുടെ പ്രതിനിധി പറഞ്ഞു. പ്രവർത്തന സ്ഥലത്തിന്റെ ഒരു ഭാഗം ഒഴിയുകയാണെന്ന് പല കമ്പനികളും അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പിരിച്ചുവിട്ടത് 64 പേരെ ഏപ്രിൽ മുതൽ ജൂൺ വരെ 64 പേരെ ഐ.ടി. കമ്പനികളിൽനിന്ന് പിരിച്ചുവിട്ടതായി പഠന റിപ്പോർട്ട്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലെ ജീവനക്കാർക്കിടയിലുള്ള സർവേയിലാണ് ഈ കണ്ടെത്തൽ. തൊഴിലിൽ നിന്നു മാറ്റി നിർത്തിയത് 280 പേരെയാണ്. 1137 പേർക്ക് വേതനത്തിൽ കുറവുണ്ടായി. 7514 ജീവനക്കാർ സർവേയിൽ പങ്കെടുത്തു. ജോലി നഷ്ടമായവരുടെ യഥാർത്ഥ കണക്ക് ഇതിലുമേറെ വരുമെന്ന് അധികൃതർ തന്നെ പറയുന്നു. നടത്തിപ്പ് ബുദ്ധിമുട്ടിൽ വരുമാനത്തിൽ വലിയ കുറവുണ്ടായെന്ന് സർവേയിൽ പങ്കെടുത്ത 79.8 ശതമാനം പേരും വ്യക്തമാക്കി. ഓരോ ദിവസത്തെയും നടത്തിപ്പും ബുദ്ധിമുട്ടിലാണെന്ന് ഇവർ പറഞ്ഞു. സർവേയിൽ പങ്കെടുത്ത 89 കമ്പനികൾക്ക് മാത്രം 52 കോടി രൂപ നഷ്ടമുണ്ടായി. വിവിധ പദ്ധതികൾ മരവിപ്പിച്ചതുമൂലമുണ്ടായ നഷ്ടം 28 കോടി രൂപ. പദ്ധതികൾ റദ്ദാക്കിയതു മൂലം നഷ്ടം 13 കോടി രൂപ വരും. ജനുവരി-മാർച്ച് മാസങ്ങളിലെയും ഏപ്രിൽ- ജൂൺ കാലയളവിലെയും വരുമാന നഷ്ടം 33 കോടി രൂപയാണ്. പ്രശ്നങ്ങളേറെ പൊതുഗതാഗതമില്ലാത്തത് വെല്ലുവിളിയാണ്. ഉപഭോക്താക്കളെ നേരിൽ കാണാനാകുന്നില്ല. പല പദ്ധതികളും റദ്ദായി. ഓഫീസിലെത്തി ജോലി ചെയ്യാൻ ജീവനക്കാർ വിസമ്മതിക്കുന്നു. എ.സി.യിൽ ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യകരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണിത്. വീട്ടിലിരുന്നുള്ള ജോലിക്ക് കൂടുതൽ സുരക്ഷ വേണം. വിലയേറിയ ഡേറ്റയാണ് കമ്പനികളുടേത്. സെപ്റ്റംബർ വരെ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയില്ല. അതിനാലാണ് ചെലവ് കുറയ്ക്കുന്നതെന്നും പഠനത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/2BM75Bp
via
IFTTT