Breaking

Thursday, March 26, 2020

കണിക്കൊന്നപ്പൂവ് മുതല്‍ മിഠായിവരെ...ഇവര്‍ ഐസൊലേഷന്‍ വാര്‍ഡിലെ കുട്ടികളുടെ കൂട്ടുകാര്‍

ബിജുവും ജ്യോതിഷും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിനുമുമ്പിൽ കോട്ടയം: പെട്ടെന്നൊരുദിനം ആശുപത്രിയുടെ നാലു ചുമരിനുള്ളിലായതിന്റെ ദേഷ്യവും സങ്കടവുമില്ല. ചുറ്റും കളിചിരിബഹളങ്ങൾ മാത്രം. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ രണ്ടാഴ്ച എട്ട് കുഞ്ഞുങ്ങൾ നിരീക്ഷണത്തിൽ കഴിഞ്ഞത് ഇങ്ങനെ. കാരണം അവരെന്ത് ആവശ്യപ്പെട്ടാലും ഞൊടിയിടയിൽ എത്തിച്ചുകൊടുക്കാൻ ബിജുവും ജ്യോതിഷും സദാസമയവും അവിടെയുണ്ടായിരുന്നു. ജനറൽ ആശുപത്രിയിലെ ഗ്രേഡ് രണ്ട് ജീവനക്കാരാണ് മുറിഞ്ഞകൽ സ്വദേശി ടി.കെ.ബിജുവും ഭൂതങ്കര സ്വദേശി ജ്യോതിഷും. കഴിഞ്ഞ എട്ടിന് ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകൾ തുടങ്ങിയതോടെ ഇവരുടെ ഡ്യൂട്ടിയും അവിടെയായി. രോഗലക്ഷണങ്ങളോടെ എത്തിയവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന വാർഡുകളിലായിരുന്നു ഇവർക്ക് ഡ്യൂട്ടി. ഒന്നരവയസ്സ് മുതൽ ആറുവയസ്സ് വരെയുള്ള എട്ട് കുട്ടികളുടെ സംരക്ഷണചുമതല. ഞങ്ങളും കുട്ടികളായി കൂട്ടത്തിൽ ഏറ്റവും കുഞ്ഞായ ഒന്നരവയസുകാരൻ വിദേശത്തുനിന്നെത്തിയതായിരുന്നു. ഇടയ്ക്കിടയ്ക്ക് കരയും. കരച്ചിൽ നിർത്താൻ ബിജുവും ജ്യോതിഷും പല അടവുകൾ പയറ്റി. രക്ഷയുണ്ടായില്ല. ഒടുവിൽ കരിച്ചിലടക്കാൻ എന്തു വേണമെന്ന് ചോദ്യത്തിനുത്തരം ആശുപത്രിവളപ്പിലെ കണിക്കൊന്നമരത്തിലേക്ക് ചൂണ്ടിയ വിരലായിരുന്നു. ഒടുവിൽ ബിജു മരത്തിൽ കയറി കൈനിറയെ കൊന്നപ്പൂവ് പറിച്ച് നൽകിയതോടെയാണ് കരച്ചിലടങ്ങിയത്. പിന്നെ എന്നും പൂവും കളിപ്പാട്ടങ്ങളും കഥാപുസ്തകങ്ങളും കൊണ്ടാണ് ബിജുവും ജ്യോതിഷും ഐസൊലേഷൻ വാർഡിൽ ചെല്ലുന്നത്. ഭക്ഷണത്തിലും കരുതൽ നിരീക്ഷണത്തിലുള്ള കുട്ടികൾക്ക് ദിവസേന രാവിലെ 6.30-നും ഏഴിനുമിടയിൽ പാലും ബിസ്കറ്റും നൽകും. മുതിർന്ന കുട്ടികൾക്ക് പത്തുമണിക്ക് ഏത്തയ്ക്ക പുഴുങ്ങിയതും കുഞ്ഞുങ്ങൾക്ക് പ്രത്യേകം തയ്യാറാക്കിയ ബേബി ഫുഡും നൽകും. ഉച്ചയ്ക്ക് കുട്ടികൾ ചോറു കഴിക്കാൻ കൂട്ടാക്കാത്തവർക്ക് ജ്യൂസ് അല്ലെങ്കിൽ പഴങ്ങൾ. വൈകീട്ട് നാലിന് റൊട്ടിയും ജാമും. രാത്രി പുഴുങ്ങിയെടുത്ത പച്ചക്കറികൾ അല്ലെങ്കിൽ പഴങ്ങൾ. ഇതിനിടയിൽ ആവശ്യാനുസരണം ചോക്ലേറ്റ്, പാക്കേജ്ഡ് ഭക്ഷണങ്ങൾ എന്നിവയുമുണ്ട്. ആദ്യദിവസങ്ങളിൽ ആശുപത്രിപരിസ്ഥിതിയുമായി ഇണങ്ങാൻ കുട്ടികൾക്ക് ഒരല്പം ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പിന്നീട് മുതിർന്നവരേക്കാൾ വേഗത്തിൽ ഇണങ്ങിയത് കുട്ടികളായിരുന്നു. ഞങ്ങളവരെ സ്വന്തം മക്കളെ പോലെ കണ്ടു. ഒപ്പം നിന്ന് കരുതൽ നൽകി. അവർ തിരിച്ചും- ബിജു പറഞ്ഞു. നിരീക്ഷണത്തിലുണ്ടായിരുന്ന അവസാന കുട്ടിക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിൽനിന്ന് മടങ്ങിയശേഷമാണ് ബിജുവും ജ്യോതിഷും ജോലിയിൽനിന്ന് ഇടവേളയിലേക്ക് പോയത്. Content Highlight: These are the best friend of Children in Isolation Ward


from mathrubhumi.latestnews.rssfeed https://ift.tt/2JigBwe
via IFTTT