Breaking

Saturday, March 28, 2020

കൊറോണ ചികിത്സയ്ക്ക് സ്വന്തം ആശുപത്രി വിട്ടുകൊടുക്കാൻ പ്രവാസിമലയാളി

ന്യൂഡൽഹി: കൊറോണ ചികിത്സയ്ക്ക് സ്വന്തം ആശുപത്രി സർക്കാരിനുവിട്ടുകൊടുക്കാമെന്ന വാഗ്ദാനവുമായി പ്രവാസിമലയാളി. ഡൽഹിക്കുസമീപം ഗുരുഗ്രാമിലെ മനേസറിലുള്ള മെഡിയോർ ആശുപത്രി കൊറോണ പ്രതിരോധത്തിനായി നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലത്തെ അറിയിച്ചതായി ഉടമയായ ഡോ. ഷംസീർ വയലിൽ അറിയിച്ചു. അഞ്ഞൂറുപേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ളതാണ് ഈ ആസ്പത്രി.ഗൾഫിലെ പ്രമുഖ ആരോഗ്യസംരംഭകർകൂടിയാണ് ഷംസീറിന്റെ നേതൃത്വത്തിലുള്ള വി.പി.എസ്. ഹെൽത്ത്‌കെയർ. കൊറോണയെ ചെറുക്കാനുള്ള സർക്കാർശ്രമങ്ങൾക്ക് പൂർണപിന്തുണ നൽകുന്നതായി ഷംസീർ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതനെ അറിയിച്ചു.കൊറോണ വൈറസ് ബാധിതരായ രോഗികളെ ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുൾപ്പെട്ട കർമസേനയ്ക്കും ആശുപത്രി രൂപംനൽകി.വി.പി.എസ്. ഹെൽത്ത് കെയറിനുകീഴിലുള്ള മെഡിയോർ ഹോസ്പിറ്റലിന് ഡൽഹിയുൾപ്പെട്ട ദേശീയ തലസ്ഥാനമേഖലയിൽ മൂന്ന്‌ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികളുണ്ട്. അത്യാധുനികസൗകര്യങ്ങളോടെയുള്ള ക്രിട്ടിക്കൽ കെയർ, പൾമണോളജി വിഭാഗങ്ങൾ, ഐസൊലേഷൻ റൂമുകൾ, വെന്റിലേറ്ററുകൾ, മറ്റ് അടിയന്തരസേവനങ്ങൾ തുടങ്ങിയ സംവിധാനങ്ങളുള്ളതാണ് മനേസറിലെ മെഡിയോർ ഹോസ്പിറ്റൽ.ഡോ. ഷംസീറിന്റെ വാഗ്ദാനത്തെത്തുടർന്ന് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ പൂർത്തിയായിവരികയാണെന്ന് മെഡിയോർ ആശുപത്രി സി.ഒ.ഒ. നിഹാജ് ജി. മുഹമ്മദ് പറഞ്ഞു. അനുമതി ലഭിക്കുന്നതോടെ സർക്കാർ ആശുപത്രികൾ പിന്തുടരുന്ന മാർഗരേഖയനുസരിച്ച് മെഡിയോർ ഹോസ്പിറ്റൽ പ്രവർത്തിക്കും.കേരളത്തിൽ നിപ വൈറസ് പടർന്നുപിടിച്ചപ്പോൾ സംസ്ഥാനസർക്കാരിന് ആവശ്യമായ സഹായങ്ങൾ വി.പി.എസ്. ഗ്രൂപ്പ് നൽകിയിരുന്നു. നിപ ബാധിതരെ ചികിത്സിക്കാനുള്ള മരുന്നുകൾക്ക്‌ ക്ഷാമംനേരിട്ടപ്പോൾ വിദേശത്തുനിന്ന്‌ പ്രത്യേക വിമാനത്തിൽ കേരളത്തിലേക്ക് മരുന്ന് എത്തിച്ചുനൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2xtNxiE
via IFTTT