ജയ്പുർ: പഞ്ചാബിലെ അമൃത്സറിൽ നിന്ന് രാജസ്ഥാനിലെ സാദുൽ ഷഹറിലേക്ക് 277 കിലോമീറ്റർ കാൽനടയായി ആറ് ദിവസം കൊണ്ട് എത്തിയതാണ് 16 അംഗ കുടിയേറ്റ തൊഴിലാളി സംഘം. ഇനിയും 600 കിലോമീറ്റർ ദൂരമുള്ള ഗംഗപുറിലെ തങ്ങളുടെ ഗ്രാമങ്ങളിലേക്കാണ് അവർക്ക് പോകേണ്ടത്. രണ്ട് സ്ത്രീകളും രണ്ട് കൈകുഞ്ഞുങ്ങളും അടങ്ങിയ ഈ സംഘം ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് രാജസ്ഥാൻ അതിർത്തിയായ സാദുൽ ഷഹറിലെത്തി ചേർന്നത്. നടന്ന് തളർന്ന് എത്തിയ സംഘം ഇവിടെ എത്തിയപ്പോൾ അതിർത്തി അടച്ചിരുന്നു. തുടർന്നിവർ വനമേഖലയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സാദുൽ ഷഹറിലെ ഗ്രാമീണർ തങ്ങൾക്ക് ഭക്ഷണവും വിശ്രമിക്കാനിടവും തന്നു, സംഘത്തിലൊരാൾ പറഞ്ഞു. മാർച്ച് 20-നാണ് ഞങ്ങൾ അമൃത്സറിലേക്കെത്തിയത്. വേനൽകാലം മുഴുവൻ അവിടെ ജോലിചെയ്യേണ്ടതായിരുന്നു. എന്നാൽ പെട്ടെന്ന് അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയും ഞങ്ങളവിടെ കുടുങ്ങുകയും ചെയ്തു. തുടർന്ന് മാർച്ച് 24-ന് ഞങ്ങൾ അമൃത്സറിൽ നിന്ന് ഗ്രാമത്തിലേക്ക് നടത്തം ആരംഭിച്ചു. പലയിടങ്ങളിലായി വിശ്രമിച്ചു. റോഡരികിൽ കിടന്നുറങ്ങി. പലയിടത്ത് നിന്നും സൗജന്യമായി ഭക്ഷണം ലഭിച്ചു. കൈയിൽ ആകെയുണ്ടായിരുന്ന പണവും കഴിഞ്ഞതോടെയാണ് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചത്. അതിർത്തികൾ അടച്ചകാര്യം ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത്. ഇനി ഞങ്ങൾ വനത്തിലൂടെയാണ് പോകുന്നത്. രാജസ്ഥാൻ സർക്കാർ ഞങ്ങളെ സഹായിക്കുകയാണെങ്കിൽ അത് വലിയൊരു അനുഗ്രഹമായിരിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ഞങ്ങൾക്ക് അഗ്നിപരീക്ഷയാണ് സംഘത്തിലെ ഒരു തൊഴിലാളി പറഞ്ഞു. പഞ്ചാബ് രാജസ്ഥാൻ അതിർത്തിഗ്രാമമായ സാദുൽ ഷഹറിൽ നിന്ന് 600 കിലോമീറ്ററാണ് ഇവരുടെ ഗ്രാമമായ ഗംഗാപുറിലെത്താൻ വേണ്ടത്. ഇതിനോടകം 227 കിലോമീറ്റർ നടന്ന ഇവർ ആകെ തളർന്ന് അവശരായിട്ടുണ്ട്. ഇത്തരത്തിൽ നിരവധി സംഘങ്ങളെ പല സംസ്ഥാന അതിർത്തികളിലും റോഡുകളിലും കാണാം.ഇന്ത്യൻ എക്സ്പ്രസാണ് ഇവരെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് Content Highligts:After 277 km in 6 days, group of 16 labourers starts 600 km trudge to reach hometown
from mathrubhumi.latestnews.rssfeed https://ift.tt/3bwaK28
via
IFTTT