Breaking

Tuesday, May 28, 2019

കാണാനില്ല, കേരളത്തിന്റെ ‘ഡ്രീം ലൈനർ’

ദുബായ്: നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ, ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ വലിയ വിമാനമായ ഡ്രീം ലൈനറിന്റെ ഒരേയൊരു സർവീസാണ് സംസ്ഥാനത്തേക്ക് ഉണ്ടായിരുന്നത്. ദുബായിക്കും കൊച്ചിക്കും ഡൽഹിക്കുമിടയിൽ സർവീസ് നടത്തിയിരുന്ന ഈ വിമാനവും നെടുമ്പാശ്ശേരിയിൽ വരാതായിട്ട് രണ്ടുമാസമായി. സെപ്റ്റംബർ വരെ ഉണ്ടാവില്ലെന്ന അറിയിപ്പും വന്നുകഴിഞ്ഞു. കേരളത്തിന്റെ ഏക ഡ്രീംലൈനർ സർവീസ് ഇവിടെനിന്ന് മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സൂചന. ബലാകോട്ടിലെ ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണത്തെ തുടർന്ന് പാകിസ്താന്റെ ആകാശത്തിലൂടെയുള്ള ഇന്ത്യൻ വിമാനങ്ങളുടെ യാത്ര നിർത്തലാക്കിയിരുന്നു. ഇതുകാരണം കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വന്നതോടെ വിമാനജീവനക്കാരുടെ ജോലിസമയവും നീണ്ടു. ഇതുപറഞ്ഞാണ് ആദ്യം മാർച്ച് 13 മുതൽ ഏപ്രിൽ അവസാനം വരെ ഡ്രീം ലൈനറിന്റെ കൊച്ചിയിലേക്കുള്ള യാത്ര അവസാനിപ്പിച്ചത്. പകരം ഏ-320 നിയോ ടൈപ്പ് വിമാനം പറന്നുതുടങ്ങി. ഇതോടെ നിത്യവും ദുബായ്-നെടുമ്പാശ്ശേരി റൂട്ടിൽ 94 യാത്രക്കാരുടെ അവസരമാണ് നഷ്ടമാവുന്നത്. ജെറ്റ് എയർവേസ് വിമാനങ്ങൾ സർവീസ് നിർത്തിയതോടെ കുേറ സീറ്റുകൾ അങ്ങനെയും നഷ്ടമായി. ഇതോടെ സീസണിലും വാരാന്ത്യങ്ങളിലുമൊക്കെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. ചില ദിവസങ്ങളിൽ കിട്ടാനുമില്ല. ഡ്രീംലൈനറിന്റെ അറ്റകുറ്റപ്പണിക്കുള്ള സംവിധാനം ഡൽഹി വിമാനത്താവളത്തിൽ മാത്രമേയുള്ളൂ എന്നതും സർവീസ് നിർത്താൻ കാരണമായി എയർ ഇന്ത്യ എടുത്തുപറയുന്നുണ്ട്. അതേസമയം, ദുബായിൽനിന്ന് ഡൽഹിയിലേക്ക് നിലവിലുള്ള ഒരു ഡ്രീംലൈനർ സർവീസിന് പുറമെ മറ്റൊന്നുകൂടി ജൂണിൽ ആരംഭിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ദുബായിയുടെ എമിറേറ്റ്സ് എയർലൈൻസിന്റെ ഡ്രീംലൈനർ കൊച്ചി സർവീസ് കൃത്യമായി നടത്തുന്നുണ്ട്. ബിസിനസ് ക്ലാസ് ടിക്കറ്റിന് എമിറേറ്റ്സിൽ 4500 ദിർഹം വരെ ഈടാക്കിയിരുന്നപ്പോൾ എയർ ഇന്ത്യ ഡ്രീംലൈനറിൽ അത് 2500- 2800 ദിർഹം മാത്രമായിരുന്നു. ഡ്രീംലൈനറിൽ 18 ബിസിനസ് ക്ലാസും 238 ഇക്കോണമി ക്ലാസും സീറ്റുകളാണുള്ളത്. നിയോ ടൈപ്പിലാകട്ടെ ഇത് യഥാക്രമം പന്ത്രണ്ടും 150-ഉം ആണ്. വിമാനങ്ങളും സീറ്റുകളും കുറയുന്നതോടെ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഓരോദിവസവും കൂടുകയാണ്. പെരുന്നാൾ സീസൺ കഴിഞ്ഞാലുടൻ യു.എ.ഇ.യിൽ സ്കൂൾ അവധി ആരംഭിക്കുകയാണ്. ഇതുകാരണം ജൂലായിലും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വൻതോതിൽ കൂടുകയാണ്. ഓഗസ്റ്റ് അവസാനത്തോടെ ഗൾഫിലേക്കുള്ള നിരക്കും ക്രമാതീതമായി ഉയരും. കൊച്ചിയിലേക്ക് എയർഇന്ത്യയുടെ ഡ്രീംലൈനർ സർവീസ് ആരംഭിച്ചത് ഏറെ സമ്മർദങ്ങളുടെ ഫലമായിട്ടായിരുന്നു. ഈ വിമാനം തിരിച്ചുകൊണ്ടുവരാൻ കേരളത്തിന്റെ ശക്തമായ സമ്മർദം ഉണ്ടാകണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. content highlights:Dreamliner service on Delhi-Kochi-Dubai route


from mathrubhumi.latestnews.rssfeed http://bit.ly/2MbhSJG
via IFTTT