കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ. സ്ഥാനത്തുനിന്ന് വിരേൻ ഡിസിൽവയെ ഒഴിവാക്കുമെന്ന് സൂചന. ടീം മാനേജ് ചെയ്യുന്നതിൽ സി.ഇ.ഒ.യ്ക്ക് വേണ്ടത്ര മികവ് കാണിക്കാനായില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണിത്. കഴിഞ്ഞ സീസണിലെ കളിക്കാരുടെ തിരഞ്ഞെടുപ്പിലും കോർപ്പറേഷനും ജി.സി.ഡി.എ.യുമായുള്ള കണക്ഷനിലും സി.ഇ.ഒ.യുടെ കണക്കുകൂട്ടലുകൾ പാളിയെന്നാണ് വിലയിരുത്തൽ. സ്ഥാനം ഒഴിയുന്നതിനെപ്പറ്റി വിരേൻ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും സൂചനകൾ നിഷേധിച്ചില്ല. കഴിഞ്ഞ സീസണിലെ ടീം തിരഞ്ഞെടുപ്പിൽ കളിക്കാരുടെ പരിക്ക് മാനേജ്മെന്റിന് തലവേദനയായിരുന്നു. അതിന്റെ പേരിൽ വലിയ സമ്മർദം നേരിടേണ്ടിവന്നെന്ന് വിരേൻ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. വിദേശ കളിക്കാരുടെ പരിക്കും കായികക്ഷമതയും വിലയിരുത്തുന്നതിൽ ടീമിന് വലിയ പാളിച്ചയുണ്ടായി. വിദേശതാരങ്ങളിൽ പലർക്കും സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായി. ടീമിന് ഹോം ഗ്രൗണ്ടായ കൊച്ചി വിടേണ്ടിവരുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ച പ്രശ്നങ്ങൾ നേരിടുന്നതിലും സി.ഇ.ഒ.ക്കു മികവ് കാണിക്കാനായില്ലെന്ന് വിലയിരുത്തുന്നു. കോംപ്ലിമെന്ററി ടിക്കറ്റുകളുടെ കാര്യത്തിൽ തുടങ്ങിയ തർക്കം വലിയ വിവാദമായതോടെ സർക്കാരിന് ഇടപെടേണ്ടിവന്നു. കൊച്ചി കോർപ്പറേഷന്റെയും ജി.സി.ഡി.എ.യുടെയും ശത്രുതാപരമായ നിലപാടുകളാണ് ടീം കൊച്ചി വിടാൻ കാരണമാകുന്നതെന്ന് സി.ഇ.ഒ. പറഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് കിബു വികുനയുടെ കൂടി താത്പര്യമനുസരിച്ചാകും പുതിയ സി.ഇ.ഒ.യുടെ നിയമനം. ടീം തിരഞ്ഞെടുപ്പിൽ വികുനയുടെ മനസ്സിലുള്ള ഗെയിം പ്ലാൻ അറിയുന്ന സി.ഇ.ഒ. വന്നാൽ ഇത്തവണ കാര്യങ്ങളെല്ലാം അനുകൂലമാകുമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിലയിരുത്തുന്നു. Content Highlights: Kerala Blasters CEO Viren DSilva also likely to depart
from mathrubhumi.latestnews.rssfeed https://ift.tt/3e5Pz8D
via
IFTTT