തൃശ്ശൂർ: “കുട്ടിക്കാലത്ത് പലപ്പോഴും പൂരം ചെന്നു കാണാൻ കഴിയാറില്ല, 'മാതൃഭൂമി'യിൽ വരുന്ന ചിത്രങ്ങളും വാർത്തകളുമായിരുന്നു അന്ന് എന്റെ പൂരം. ഇക്കൊല്ലം, പൂരമില്ല. അതിനു പകരമല്ലെങ്കിലും മാതൃഭൂമി വായനക്കാർക്കായി ചെമ്പടമേളം ഞാൻ വീട്ടിലൊരുക്കി. ആ വീഡിയോ വായനക്കാർക്കായി സമർപ്പിക്കുന്നു...''-മേളപ്രമാണി പെരുവനം കുട്ടൻമാരാർ പറഞ്ഞു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹം ഒരുക്കിയ മേളത്തിൽ മകൻ കാർത്തിക് പി. മാരാർ അച്ഛനോടൊപ്പം ചെണ്ടകൊട്ടി. പെരുവനം പ്രകാശ് പിഷാരടി (വലന്തല), പെരുവനം മുരളി പിഷാരടി (ഇലത്താളം) എന്നിവരായിരുന്നു കൂടെ. യഥാവിധിപ്രകാരമായിരുന്നു മേളത്തിന്റെ തുടക്കവും കാലക്രമവും ഒടുക്കവുമെല്ലാം. സമയം ചുരുക്കി എന്നുമാത്രം. മേളം മുറുകുമ്പോഴത്തെ ആവേശം ചെറുവീഡിയോയിൽ അനുഭവിക്കാം. മേളം തുടങ്ങുമ്പോഴത്തെ നമസ്കാരവും മുടക്കിയില്ല. പാറമേക്കാവ് ഭഗവതി പുറത്തേക്ക് എഴുന്നള്ളുമ്പോഴാണ് ചെമ്പടമേളം ഉണ്ടാവാറുള്ളത്. കുട്ടൻമാരാരുടെ ശിഷ്യൻ യദുകൃഷ്ണനാണ് മേളം വീഡിയോയിൽ പകർത്തിയത്. വ്യാഴാഴ്ച രാവിലെ മാതൃഭൂമിയുടെ ക്ഷണം അനുസരിച്ച് പെരുവനം കുട്ടൻമാരാർ തേക്കിൻകാട് മൈതാനത്തെത്തി പൂരാനുഭവങ്ങൾ പങ്കിട്ടിരുന്നു. കഴിഞ്ഞ കൊല്ലം ഇലഞ്ഞിത്തറമേളത്തിന് പ്രമാണിയായി ആരാധകരെ കോരിത്തരിപ്പിച്ച അനുഭവം അദ്ദേഹം ഓർത്തെടുത്തു. Content Highlights:peruvanam chendamelam for mathrubhumi readers
from mathrubhumi.latestnews.rssfeed https://ift.tt/2WfLiIj
via
IFTTT