Breaking

Wednesday, May 22, 2019

വ്യാജരേഖയുണ്ടാക്കി എൽഎൽ.ബി. ജയിക്കാൻ എസ്.എഫ്.ഐ. നേതാവിന്റെ ശ്രമം

തിരുവനന്തപുരം: പുനർമൂല്യനിർണയത്തിൽ കൂടുതൽ മാർക്കുകിട്ടിയതായി കാണിച്ച് പരീക്ഷ ജയിക്കാൻ തിരുവനന്തപുരം ഗവ. ലോ കോളേജിലെ എസ്.എഫ്.ഐ. നേതാവിന്റെ ശ്രമം. കേരള സർവകലാശാലാ പരീക്ഷാവിഭാഗം ഇത് കണ്ടുപിടിച്ചപ്പോൾ നേതാവിനെ താക്കീതുചെയ്ത് കേസ് അവസാനിപ്പിക്കാനുള്ള നീക്കം ശക്തമായി. അഞ്ചാം സെമസ്റ്ററിലെ തോറ്റ പേപ്പറിന്റെ മാർക്ക് തിരുത്തിയാണ് ഇയാൾ വ്യാജരേഖയുണ്ടാക്കിയത്. ഈ പേപ്പർ പുനർമൂല്യനിർണയത്തിന് നൽകി. പുനർമൂല്യനിർണയത്തിൽ മാർക്കിന് വ്യത്യാസം വന്നില്ലെങ്കിലും മാർക്ക് തിരുത്തിയുള്ള പ്രിന്റൗട്ടാണ് ഇയാൾ സർവകലാശാലയിൽ ഏല്പിച്ചത്. പരീക്ഷാവിഭാഗത്തിൽ ഇത് സംശയത്തിനിടയാക്കി. ഈ പേപ്പറിൽ ആർക്കും പുനർമൂല്യനിർണയത്തിൽ മാർക്ക് വ്യത്യാസം വന്നിട്ടില്ലെന്നായിരുന്നു ബന്ധപ്പെട്ട വിഭാഗത്തിൽനിന്ന് അറിയിച്ചത്. എന്നിട്ടും ഒരാളുടെ മാർക്കിൽ മാത്രം വ്യത്യാസം വന്നതാണ് സംശയത്തിനിടയാക്കിയത്. സംശയം തോന്നാതിരിക്കാൻ വിദ്യാർഥിനേതാവ് മറ്റൊരു തന്ത്രവും പ്രയോഗിച്ചു. തിരുത്തിയ മാർക്കും യഥാർഥത്തിൽ ജയിക്കേണ്ടതിനെക്കാൾ കുറവായിരുന്നു. എന്നാൽ, തിരുത്തിയിട്ട മാർക്കിനൊപ്പം മോഡറേഷൻ മാർക്കുകൂടി കൂട്ടിയാൽ ജയിക്കും. ജയിക്കാൻ വേണ്ടതിനെക്കാൾ കുറവ് മാർക്കാണ് പുനർമൂല്യനിർണയത്തിൽ ലഭിച്ചതെന്ന് കണ്ടാൽ ഒറ്റനോട്ടത്തിൽ സംശയം തോന്നാതിരിക്കാനായിരുന്നു ഈ തന്ത്രം. സർവകലാശാലാ രേഖകളിൽ കൃത്രിമം നടത്തിയതായി കണ്ടാൽ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും വിദ്യാർഥിയെ പരീക്ഷ എഴുതുന്നതിൽനിന്ന് വിലക്കണമെന്നുമാണ് ചട്ടം. ഇതൊഴിവാക്കി നേതാവിനെ താക്കീതുചെയ്ത് രക്ഷിക്കാനാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ ശ്രമം. മുൻവർഷം കോളേജിൽ അക്രമം നടത്തിയതിന് ഇയാളെ കോളേജ് കൗൺസിലിന്റെ ശുപാർശപ്രകാരം പ്രിൻസിപ്പൽ നിർബന്ധിത വിടുതൽ സർട്ടിഫിക്കറ്റ് നൽകി പുറത്താക്കിയിരുന്നു. എന്നാൽ, സിൻഡിക്കേറ്റ് സമ്മർദം ചെലുത്തി പ്രിൻസിപ്പലിനെക്കൊണ്ട് ഇയാളെ തിരികെയെടുപ്പിച്ചു. വ്യാജരേഖ സമർപ്പിച്ച് സർവകലാശാലയെ കബളിപ്പിക്കാൻ ശ്രമിച്ചതിന് കർശന നടപടി കൈക്കൊള്ളണമെന്ന് പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ശുപാർശചെയ്തെങ്കിലും കേസ് ഒതുക്കിത്തീർക്കാനാണ് ശ്രമം. content highlights:forged marksheet,sfi leader, llb exam


from mathrubhumi.latestnews.rssfeed http://bit.ly/2JTfvbG
via IFTTT