Breaking

Wednesday, May 22, 2019

ടിക്കറ്റ് റദ്ദാക്കൽവഴി റെയിൽവേയ്‌ക്ക് ലഭിച്ചത് 5,366 കോടി രൂപ

ചെന്നൈ: തീവണ്ടിയുടെ ടിക്കറ്റ് റദ്ദാക്കലിന് ഈടാക്കുന്ന തുകയിലൂടെ റെയിൽവേയ്ക്ക് കഴിഞ്ഞ മൂന്നരവർഷത്തിനിടെ 5,366 കോടി രൂപയുടെ വരുമാനം. ടിക്കറ്റുകൾ റദ്ദാക്കാൻ ഇരട്ടി നിരക്ക് ഈടാക്കാനും സമയപരിധി കുറയ്ക്കാനും റെയിൽവേ തീരുമാനിച്ചത് 2015 നവംബർ 12-നായിരുന്നു. തുടർന്ന് റെയിൽവേയുടെ വരുമാനം ഉയർന്നു. 2018-19 സാമ്പത്തികവർഷത്തിൽ 1,852 കോടി രൂപയും 2017-18 വർഷം 1,205 കോടി രൂപയുമാണു ലഭിച്ചത്. ദക്ഷിണ റെയിൽവേയ്ക്ക് 2017-18 വർഷത്തിൽ 176.76 കോടി രൂപയും 2018-2019 ൽ 182 കോടി രൂപയുമാണു ലഭിച്ചത്. സൗത്ത് സെൻട്രൽ റെയിൽവേ സോണിന്റെ വരുമാനം 2018-19 വർഷത്തിൽ 690 കോടി രൂപയാണ്. മുൻവർഷം ഇത് 127.22 കോടി രൂപയായിരുന്നു. വെയ്റ്റിങ് ലിസ്റ്റിലെ ടിക്കറ്റുകളാണ് യാത്രക്കാർ കൂടുതലായി റദ്ദാക്കുന്നത്. രാത്രികാല തീവണ്ടികളിലാണ് ഏറ്റവും കൂടുതൽപ്പേർ വെയ്റ്റിങ് ലിസ്റ്റിലുണ്ടാവുക. ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് വെയ്റ്റിങ് ലിസ്റ്റിൽ എണ്ണക്കൂടുതൽ വന്നത്. തിരക്കേറിയ പാതകളിലെ തീവണ്ടികളിൽ വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണം 150 മുതൽ 250 വരെയാണ്. എ.സി. കോച്ചുകളിലെ വെയ്റ്റിങ് ലിസ്റ്റ് 50 വരെയും. ടിക്കറ്റുകൾ റദ്ദാക്കിയാൽ 60 രൂപയാണ് റെയിൽവേ ഈടാക്കുന്നത്. യാതൊരു മുതൽമുടക്കുമില്ലാതെയാണ് റെയിൽവേയ്ക്ക് ഇത്രയും വരുമാനം ലഭിച്ചതെന്ന് അധികൃതർ പറയുന്നു. ടിക്കറ്റ് 'ബുക്ക്'ചെയ്ത് പിന്നീട് റദ്ദാക്കുന്ന പ്രവണത തുടരുന്നതിനാൽ റെയിൽവേ ഈ നയം തുടരുമെന്നും അധികൃതർ പറയുന്നു. content highlights:Railways made Rs 5,366 crore through your cancelled tickets


from mathrubhumi.latestnews.rssfeed http://bit.ly/2Qi6KJb
via IFTTT