Breaking

Thursday, November 29, 2018

സ്‌കൂളുകളില്‍ പിടിഎ ഫണ്ട് പിരിക്കുന്നതില്‍ നിയന്ത്രണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂളുകളില്‍ പിടിഎ ഫണ്ട് പിരിക്കുന്നതില്‍ നിയന്ത്രണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും ടി.ടി.ഐകളിലും പിടിഎ ഫണ്ട് പിരിവില്‍ ക്രമക്കേട് നടക്കുന്നതായി ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

അസലിന്റെ പകര്‍പ്പ് സൂക്ഷിക്കാന്‍ കഴിയുന്ന കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ചുള്ള രസീത് മാത്രമേ ഇനി മുതല്‍ സ്‌കൂളുകളില്‍ പണപ്പിരിവിനായി ഉപയോഗിക്കാവൂയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. കണക്കുകള്‍ വകുപ്പ് തലത്തില്‍ പരിശോധിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ചുള്ളതിനേക്കാള്‍ ഉയര്‍ന്ന തുക പിടിഎ ഫണ്ടായി പിടിച്ചുവാങ്ങുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും രസീത് നല്‍കാതെയാണ് പണപ്പിരിവ്. ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ സ്ഥിരീകരിച്ചതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.

നിലവില്‍ സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന എല്ലാ രസീതുകളും പിന്‍വലിക്കണം. പുതുതായി കാര്‍ബര്‍ പേപ്പര്‍ ഉപയോഗിക്കുന്ന രസീതുകള്‍ അച്ചടിച്ച്‌ നമ്ബര്‍ സ്‌റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷമേ ഉപയോഗിക്കാവൂ. എ.ഇ.ഒ മുതല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ സ്‌കൂളുകളിലെത്തി രസീതും പി.ടി.എയുടെ വരവ് ചെലവ് കണക്കുകളും പരിശോധിക്കണം. കണക്കുകള്‍ വകുപ്പ് തലത്തില്‍ ഓഡിറ്റ് നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.



from Anweshanam | The Latest News From India https://ift.tt/2AwJtvI
via IFTTT