തിരുവനന്തപുരം: പ്രളയകാലത്ത് സ്വന്തം സഹോദരൻമാരെന്നപോലെ ആളുകളെ രക്ഷിക്കാൻ സാഹസിക പ്രവർത്തനങ്ങൾ നടത്തിയ എല്ലാവർക്കും ബിഗ് സല്യൂട്ട്നൽകാമെന്ന് മുഖ്യമന്ത്രി. പ്രളയാനന്തര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവർഷക്കെടുതിക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പ്രളയത്തിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമായി. കനത്ത മഴയിലും, പ്രളയത്തിലും ഉരുൾപൊട്ടലിലും 483 പേർ മരിച്ചു. 14 പേരെ കാണാതായി. 140 പേർ ആശുപത്രിയിലായി. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജിവിക്കേണ്ട അവസ്ഥയിലെത്തി. നിലവിലെ സ്ഥിതി അനുസരിച്ച് 305 ക്യാമ്പുകളിലായി 16,767 കുടുംബങ്ങളിലെ 59,296 ആളുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിനടക്കം കക്ഷിഭേദമില്ലാത്ത ഒത്തൊരുമയാണ് ഉണ്ടായത്. പുതിയ കേരളനിർമാണത്തിനും ഈ ഒത്തൊരുമ ഉണ്ടാകണം. രക്ഷാപ്രവർത്തനം അവസാനിച്ചു. രണ്ടാം ഘട്ടമായ പുനരധിവാസം നടന്നുകൊണ്ടിരിക്കുന്നു. പുനർനിർമാണമെന്ന ഏറ്റവും വലിയ ലക്ഷ്യം ഏറ്റെടുക്കേണ്ടതുണ്ട്. പുതിയ കേരളസൃഷ്ടിയേക്കൂടി അടിസ്ഥാനമാക്കിയുള്ളതാകും പുനർനിർമാണം ടൂറിസത്തിനും തിരിച്ചടിയുണ്ടായി. വാർഷിക പദ്ധതിയേക്കാൾ കൂടുതൽ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. സാധാരണയിലും കവിഞ്ഞ കാലവർഷമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം കേരളത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രവചിച്ചതിലും അധികമായിരുന്നു കേരളത്തിലുണ്ടായത്. കാലവർഷക്കെടുതിയെ നേരിടാൻ 2018 മെയ് 16 മുതൽ സർക്കാർ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഓഗസ്റ്റ് എട്ടുമുതൽ തുടങ്ങിയ ശക്തമായ മഴയാണ് കേരളം കണ്ട നൂറ്റാണ്ടിലെ പ്രളയത്തിന് കാരണമായത്. കേരളത്തിന് താങ്ങാവുന്നതിലുമധികം മഴപെയ്തു. ഭൂമിയുടെ പ്രതല ഘടനയ്ക്ക് തന്നെ മാറ്റമുണ്ടാകുന്ന അവസ്ഥയുണ്ടായി. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നായി ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വ്യാപകമായി. വയനാട് ജില്ല തികച്ചും ഒറ്റപ്പെട്ടു. ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ഓഗസ്റ്റ് ഒമ്പതുമുതൽ 15 വരെ പ്രതീക്ഷിച്ചത് 98.5 മില്ലീലിറ്റർ മഴയായിരുന്നു. എന്നാൽ 352.2 മില്ലീലിറ്റർ മഴയാണ് പെയ്തത്. കണക്കുകൂട്ടിയതിനേക്കാൾ മൂന്നിരട്ടിയിലധികം മഴ സംസ്ഥാനത്ത് പെയ്തു. നദികളിലെ ജലനിരപ്പ് വൻതോതിലുയർന്നു. ഭാരതപ്പുഴ, പെരിയാർ, പമ്പ, ചാലക്കുടി പുഴ, അച്ചൻകോവിലാർ തുടങ്ങിയ നദികൾ കരകവിഞ്ഞൊഴുകി. 82 ഡാമുകളും നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളിൽ നദി വഴിമാറിയൊഴുകി. റോഡുകളും പാലങ്ങളും വ്യാപകമായി തകർന്നു. 57000 ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ ജീവനോപാധികൾ നശിച്ചു. വളർത്തുമൃഗങ്ങളും പക്ഷികളും കന്നുകാലികളും ചത്തുമലച്ചു. സർക്കാർ സ്ഥാപനങ്ങൾ വ്യാപകമായി വെള്ളത്തിനടിയിലായി. വിലപ്പെട്ട രേഖകൾ പലതും നശിച്ചു. രക്ഷാപ്രവർത്തനത്തിന് പോലീസ്, ഫയർഫോഴ്സ് സംവിധാനങ്ങൾ തുടക്കംമുതൽ സജീവമായി. പിന്നീട് കേന്ദ്രസേനകളേയും സൈന്യത്തെയും അണിനിരത്തി. ഇത്തരം ഇടപെടലുകളാണ് മരണസംഖ്യ കുറയ്ക്കാനിടയായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓഗസ്റ്റ് 29 വരെ 730 കോടിയാണ് ലഭിച്ചത്. ചെക്കായും, സ്ഥലങ്ങളായും, ആഭരണങ്ങളായും, വാഗ്ജദാനങ്ങളായും ലഭിച്ചത് ഇതിന് പുറമേ വരും. കേന്ദ്രത്തിൽ നിന്ന് 600 കോടിരൂപ ലഭിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2PnMyUX
via
IFTTT