കേരളത്തെ നടുക്കിയ പ്രളയം സംബന്ധിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണെമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും. പ്രളയം മനുഷ്യ നിര്‍മിത ദുരന്തമാണെന്നും അന്വേഷണം വേണമെന്നും കാണിച്ച് ചാലക്കുടി സ്വദേശി നല്കിയ കത്ത് പരിഗണിച്ച് സ്വമേധയാ എടുത്ത കേസും ഇന്ന് കോടതിയുടെ പരിഗണയ്ക്ക് എത്തുന്നുണ്ട്.
പ്രളയക്കെടുതിക്കിടയാക്കുന്ന വിധം നിരുത്തരവാദപരമായ രീതിയിൽ ഡാം തുറന്നുവിട്ടുവെന്നും ദുരന്തം ഒഴിവാക്കാവുന്ന വിധം ഡാമുകൾ കൈകാര്യം ചെയ്യുന്നതിൽ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്നും ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി എന്‍.ആര്. ജോസഫ് ഒരു ജഡ്ജിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് കേസെടുത്തത്. സംഭരണശേഷിയും ഒന്നിച്ച് വെള്ളം തുറന്നു വിട്ടാലുണ്ടാകുന്ന ദുരന്തവും പരിഗണിക്കാതെയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായത്. കൃത്യ സമയത്ത് ഡാമുകൾ തുറന്നുവിടാതിരുന്നത് 400 പേരുടെ മരണത്തിനും 20,000 കോടിയുടെ നാശനഷ്ടത്തിനും ഇടയാക്കിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മനുഷ്യ നിർമിതമായ ദുരന്തമാണ് കഴിഞ്ഞുപോയത്. കൃത്യസമയത്ത് ഇടപെടലുണ്ടായിരുന്നെങ്കിൽ ദുരന്തം സംഭവിക്കില്ലായിരുന്നു. വീഴ്ച വരുത്തിയ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നിയമ നടപടികളുണ്ടാവണം. നടപടി ഉണ്ടായാലേ ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തൂ. നിയമനടപടികളോടുള്ള ഭയം ഇത്തരം ദുരന്തങ്ങള്‍ ഇല്ലാതാക്കും. ദുരന്തത്തിന് കാരണക്കാരായ സർക്കാറിനെ നഷ്ടപരിഹാരം തീരുമാനിക്കാൻ ചുമതലയേൽപിക്കുന്നത് ഫലപ്രദമാകില്ല. കോടതി നിരീക്ഷണത്തിലുള്ള സംവിധാനമാണ് ഇതിനു വേണ്ടത്.
ജൂണിലും ജൂലൈയിലും ആഗസ്റ്റ് ആദ്യ വാരവും പെയ്ത മഴവെള്ളം ഒഴിവാക്കാതെ ഡാമുകളില്‍ സൂക്ഷിച്ചതാണ് പ്രളയത്തിന് കാരണമായതെന്ന് കത്തിൽ പറയുന്നു. 42 ഡാമുകളിലെ വെള്ളമാണ് അനിയന്ത്രിതമായി ഒഴുക്കിവിട്ടത്. വീടുകളില്‍നിന്ന് മാറാന്‍ പോലും സമയം ലഭിച്ചില്ല. നാവിക സേനയുടെ ബോട്ടുകള്‍ക്കു പോലും കടക്കാന്‍ കഴിയാത്ത ഒഴുക്കാണ് പലയിടത്തുമുണ്ടായത്. എന്തു കൊണ്ടാണ് അധികൃതര്‍ ജൂലൈ മധ്യത്തില്‍ ഡാമുകള്‍ തുറക്കാതിരുന്നത്.
എല്ലാ വെള്ളവും കൂടി തുറന്നു വിട്ടത് ആഗസ്റ്റ് 15നാണ്. ഇത്രയധികം വെള്ളം താങ്ങാന്‍ നദികള്‍ക്കും കനാലുകള്‍ക്കും വയൽപാടങ്ങള്ക്കും കഴിയില്ലെന്ന് സര്‍ക്കാറിന് അറിയാമായിരുന്നുവെന്നും കത്തിൽ പറയുന്നു.
അതേസമയം, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണെമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി നേരത്തെ പരിഗണിച്ച കോടതി ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുകയുടെ വിനിയോഗത്തെപ്പറ്റി ആരാഞ്ഞിരുന്നു. പൂഴ്തിവയ്പ്, നികുതി വെട്ടിപ്പ് എന്നിവയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാകണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
from Anweshanam | The Latest News From India https://ift.tt/2LIoR7p
via IFTTT