സൂറത്ത്: രണ്ടുദിവസം മുമ്പ് ഐസോലേഷൻ വാർഡിൽ നിന്ന് കാണാതായ കോവിഡ്-19 രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് സൂറത്തിലെ ന്യൂ സിവിൽ ആശുപത്രിയിൽ നിന്ന് ഏപ്രിൽ 28 ന്കാണാതായ രോഗിയെയാണ് പോസ്റ്റ്മോർട്ടം നടത്തുന്ന മുറിയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളിലൊന്നായ മൻ ദർവാജ മേഖലയിൽ നിന്ന് ഏപ്രിൽ 21 നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി വാസത്തിനിടെ ബന്ധുക്കളെ കാണാൻ കഴിയാത്തതിൽ ഇയാൾ ദുഃഖിതനായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ വാർഡിൽ നിന്ന് അപ്രത്യക്ഷനായത്. പോലീസും ആശുപത്രി അധികൃതരും അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ ഇയാളുടെ മൃതദേഹം കണ്ടെത്തി. ഇയാളുടെ ശരീരസ്രവങ്ങൾ പരിശോധനയ്ക്കയച്ചതിനെ തുടർന്ന് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച കാണാതായ അമ്പതുകാരനാണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ ഭാര്യയും മകളും ക്വാറന്റൈനിലാണ്. വിഷം കഴിച്ചോ മറ്റോ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളില്ലെന്നും കോവിഡ് രോഗികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്ന പതിവില്ലാത്തതിനാൽ കോവിഡ് ബാധ മൂലമാണ് ഇയാളുടെ മരണമെന്ന് റിപ്പോർട്ട് ചെയ്തതായി എൻസിഎച്ച് മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രീതി കപാഡിയ പറഞ്ഞു. സുരക്ഷാസംവിധാനങ്ങളോടെ രോഗിയുടെ മൃതദേഹം സംസ്കരിച്ചു. രോഗി വാർഡിൽ നിന്ന് കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ആശുപത്രിയിലെ കോവിഡ്-19 രോഗികൾക്ക് യൂണിഫോം നൽകുന്ന കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. കയ്യിൽ സീൽ വെക്കുന്ന പതിവുണ്ടെങ്കിലും അത് മാഞ്ഞുപോകുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് യൂണിഫോം നൽകുന്ന കാര്യം തീരുമാനിച്ചത്. Content Highlights: Covid-19 man who escaped from isolation ward found dead
from mathrubhumi.latestnews.rssfeed https://ift.tt/3f8UA1u
via
IFTTT