ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമാകുന്നു. മത്സരിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചു. ഉമ്മൻചാണ്ടിയെ ഇനി കേന്ദ്ര നേതൃത്വം നിർബന്ധിക്കാനും സാധ്യതയില്ല. അതേ സമയം കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരനോട് മത്സര രംഗത്തിറങ്ങാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. ഇതിനായി സുധീരനോട് ഡൽഹിയിലെത്താൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സുധീരനെ ചാലക്കുടിയിൽ മത്സരിപ്പിക്കാനാണ് നീക്കം. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ നിന്ന് വീണ്ടും ജനവിധി തേടും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം ഇതിനോടകം തന്നെ വേണുഗോപാൽ പൂർത്തിയാക്കി കഴിഞ്ഞു. സിറ്റിങ് എംപിമാരിൽ എറണാകുളത്ത് കെ.വി.തോമസ് മത്സരിക്കുന്ന കാര്യം സംശയത്തിലാണ്. പ്രദേശിക വികാരം എതിരായി നിൽക്കുന്ന കെ.വി.തോമസിന് ഹൈക്കമാൻഡ് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. കണ്ണൂരിൽ കെ.സുധാകരനും ആറ്റിങ്ങലിൽ അടൂർ പ്രകാശും സ്ഥാനാർഥിയാകുമെന്ന കാര്യത്തിൽ ഏറെക്കുറെ ഉറപ്പായി. വടകരയിൽ എ.പി.അബ്ദുള്ളക്കുട്ടി. കാസർകോട് സുബ്ബറായി എന്നിവരുടെ പേരുകളാണ് പറഞ്ഞ്കേൾക്കുന്നത്. വയനാട് ഷാനിമോൾ ഉസ്മാൻ, ടി.സിദ്ദീഖ്, എംഎം ഹസ്സൻ എന്നിവരാണ് പരിഗണനയിലുള്ളത്. ഇതിനിടെ രാഹുൽ ഗാന്ധി വിളിച്ചുചേർത്ത പിസിസി അധ്യക്ഷൻമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. ജനമഹാ യാത്രയിലായതിനാൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ പങ്കെടുക്കില്ല. പകരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലെ കാര്യങ്ങൾ വിശദീകരിക്കും. രാവിലെ 10 മണിയോടെയാണ് യോഗം. Content Highlights:loksabha election-congress list-vmsudheeran-oommenchandy
from mathrubhumi.latestnews.rssfeed http://bit.ly/2TCCzNO
via
IFTTT